വിദ്യാലയമുറ്റത്ത് നൂറുമേനി വിളയിച്ച് കുട്ടി കര്‍ഷകര്‍

post

തൃശ്ശൂര്‍: ക്ലാസ് മുറികളിലും പാഠപുസ്തകങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കാതെ മണ്ണിനെ അറിയാൻ നേരിട്ടിറങ്ങിയിരിക്കുകയാണ് തളിക്കുളം എസ്.എന്‍.വി.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ജീവനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയപരിസരം ഇവര്‍ കൃഷി ഭൂമിയായി മാറ്റിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്‌കൂളില്‍ കൃഷി ഒരുക്കിയത്. സ്‌കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സിലെ 36 കുട്ടികളാണ് കൃഷിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇ. ടി. സുജ, ലിജി മാധവന്‍ ടീച്ചറും കുട്ടികള്‍ക്ക് ഒപ്പം നിന്ന് കൃഷി ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നുണ്ട്. തളിക്കുളം കൃഷി ഓഫീസര്‍ ഗ്രേസി കൃഷി ചെയ്യുന്നത്തിന് വേണ്ട എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. 

തക്കാളി, വേണ്ടയ്ക്ക, വഴുതനങ്ങ, ചീര, വാഴ, പപ്പായ, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്യുന്നത്. ഇവിടെ കൃഷി ചെയ്ത് ലഭിക്കുന്ന പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. 

കൃഷി ക്ലബില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് പച്ചക്കറി കൃഷിക്ക് സംരക്ഷണവും പരിപാലനവും നടത്തുന്നത്. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ രാവിലെയും വൈകിട്ടുമായി പച്ചക്കറി തൈയ്കള്‍ നനയ്ക്കും. വിഷരഹിത പച്ചക്കറി വിളവെടുപ്പ് നടത്തി ഈ വിദ്യാലയം മാതൃകയായിരിക്കുകയാണ്. 100 സെന്റ് ഭൂമിയിലെ കൃഷിയെ വിപുലപ്പെടുത്തുന്നതിനായും ജൈവവളം വിദ്യാലയത്തില്‍ തയ്യാറാക്കുന്നതിന് ഒരു ബയോ വെയ്സ്റ്റ് പ്ലാന്റ് തയാറാക്കണമെന്നാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍. വി. മിനിയുടെ ആഗ്രഹം. നിലവില്‍ ചാണകം മാത്രം ഉപയോഗിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. 800 വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലുണ്ട്. ഇവരുടെ ഉച്ചഭക്ഷണ അവശിഷ്ടവും വീടുകളിലെ ജൈവ മാലിന്യങ്ങളും ശേഖരിച്ച് വളമാക്കിയാല്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാനും കൃഷി വ്യാപ്പിക്കാനും കഴിയുമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. സ്‌കൂളില്‍ കൃഷി ചെയ്യുന്നതിനായി തളിക്കുളം ഗ്രാമപഞ്ചയത്ത് അയ്യായിരം രൂപ ധനസഹായം നല്‍കിയിരുന്നു. തളിക്കുളം കൃഷി ഓഫീസില്‍ നിന്ന് സ്‌കൂളിന് പച്ചക്കറി കൃഷി ചെയ്യാന്‍ വിത്തുകളും നല്‍കിയിട്ടുണ്ട്.