ആശങ്കയില്ലാത്ത തുടര്‍പഠനം; വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് എന്റെ കേരളം
തൃശൂർ: പത്താം ക്ലാസ് - പ്ലസ്ടു പരീക്ഷകള്‍ കഴിയാന്‍ ഇനി നാളുകള്‍ മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള. ഉന്നതപഠനത്തിന് ഏതു കോഴ്‌സ് തെരഞ്ഞെടുക്കണം, ഏതു മേഖലയിലേക്ക് തിരിയണം, അനുയോജ്യമായ കോളേജുകള്‍, കോഴ്‌സ് രജിസ്‌ട്രേഷന്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതിനെല്ലാം ഉത്തരമൊരുക്കി കാത്തിരിക്കുകയാണ് മെഗാമേള.
തൊഴിലന്വേഷിക്കുന്ന ഏതൊരാള്‍ക്കും തൊഴില്‍ദായകമായ കോഴ്‌സുകളെക്കുറിച്ചറിയാനും സ്റ്റോളില്‍ തന്നെ താല്പര്യമുള്ള കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാനും തൊഴില്‍പോര്‍ട്ടലുകളിലേയ്ക്കുള്ള ആജീവനാന്ത രജിസ്‌ട്രേഷനും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ അഡീഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമായ അസാപ് ഒരുക്കിയിരിക്കുന്ന സ്റ്റോളില്‍ ലഭ്യമാണ്. 14 സെക്ടറുകളിലായുള്ള നൂറിലധികം കോഴ്‌സുകള്‍, മൂവായിരത്തോളം സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെപ്പറ്റി ഇവിടെ വന്നാലറിയാം. സര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരുക്കിയ സ്റ്റോളിലെത്തിയാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികള്‍, ശരണ്യ പദ്ധതി വഴി നടപ്പിലാക്കുന്ന തൊഴില്‍ സേവനങ്ങള്‍, കൈവല്യ പദ്ധതി, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയംതൊഴില്‍ വായ്പകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. പുതിയതായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാനും രജിസ്‌ട്രേഷന്‍ പുതുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ നടപ്പിലാക്കിവരുന്ന യുവകേരളം, ഡിഡിയൂജികെവൈ, ഉന്നതി തുടങ്ങി നൂതന തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനപദ്ധതികളെക്കുറിച്ച് കുടുംബശ്രീയുടെ സ്റ്റോളില്‍ നിന്നറിയാം. ഗുണഭോക്താക്കള്‍ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസരിച്ച് 39 സെക്ടറുകളിലായുള്ള 121 തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. സ്വദേശത്തും വിദേശത്തും തൊഴില്‍സാധ്യത നല്‍കുന്നതാണീ കോഴ്‌സുകള്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന മാറ്റങ്ങള്‍, വിവിധ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ എല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ക്രമീകരിച്ച സ്റ്റാളില്‍ അറിയാം. ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ കോഴ്‌സുകള്‍, സൗകര്യങ്ങള്‍, മികവുകള്‍ എല്ലാം അറിയാനാകുന്ന സ്റ്റാള്‍ ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ നടന്നുവരുന്നു.
സേവനവും കരവിരുതും കൈമുതലാക്കി എന്‍ എസ് എസ് ടീം
കൈ കൊണ്ട് തുന്നിയെടുത്ത നോട്ടുപുസ്തകങ്ങള്‍, കീറിയ ജീന്‍സ് കൊണ്ട് നിര്‍മ്മിച്ച കുട്ടിസഞ്ചി, കുഞ്ഞുകുഞ്ഞു പാവകള്‍... സേവനരംഗത്ത് മാത്രമല്ല, കരകൗശലരംഗത്തും തങ്ങള്‍ താരങ്ങളാണെന്ന് തെളിയിക്കുകയാണ് ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് ടീമംഗങ്ങള്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒരുക്കിയിട്ടുള്ള രണ്ട് സ്റ്റാളുകളിലാണ് എന്‍ എസ് എസ് ടീമംഗങ്ങളുടെ കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കുഞ്ഞുപാവകള്‍ ഏറെ കൗതുകത്തോടെയാണ് രക്ഷിതാക്കള്‍ക്കൊപ്പം എത്തുന്ന കുരുന്നുകള്‍ നോക്കിക്കാണുന്നത്. പഠനത്തോടൊപ്പം സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്ക് കരകൗശല നിര്‍മാണ പരിശീലനം ആരംഭിച്ചത്. നാഷണല്‍ സര്‍വീസ് സ്‌കീമിനും കോളേജിലെ വിദ്യാഭ്യാസ വകുപ്പിനുമാണ് സ്റ്റോളുകളുടെ നടത്തിപ്പുചുമതല.
ബോട്ടില്‍ ആര്‍ട്ട്, കീറിയ ജീന്‍സ് കൊണ്ട് നിര്‍മ്മിച്ച കുട്ടിസഞ്ചി, സാധനങ്ങള്‍ വെക്കാനുതങ്ങുന്ന സ്റ്റാന്റ്, നോട്ടുപുസ്തകം എന്നിങ്ങനെ കൗതുകമേറുന്ന വസ്തുക്കളായാണ് ക്രൈസ്റ്റ് കോളേജ് മേളയിലെത്തിയത്. പാവകളുമായി ഐ എ എസ് ഇ കോളേജും തുണി സഞ്ചിയുമായി സെന്റ് അലോഷ്യസ് കോളേജും കൂടെയുണ്ട്. വിദ്യാര്‍ത്ഥികളുടെ മികവുറ്റ പ്രവര്‍ത്തനം വളരെ സന്തോഷം തരുന്നുവെന്ന് എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ബിനു ടി.വി, സെന്റ് തോമസ് കോളേജ് എന്‍ എസ് എസ് പി ഒ രഞ്ജിത്ത് വര്‍ഗ്ഗീസ് എന്നിവര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഒരു വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ കോളേജുകളിലും എന്‍ എസ് എസ് അംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്റ്റോളിന് ചുറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ലൈഫ് മിഷനുമായി സഹകരിച്ച് അഭയം എന്ന പദ്ധതി പ്രകാരം 20 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതും പ്രളയകാലത്ത് എന്‍ എസ് എസ് അംഗങ്ങള്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയും ഇവിടെ ശ്രദ്ധേയമാണ്. മേളയില്‍ എല്ലാ ദിവസവും എന്‍ എസ് എസ് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.