പാടം, ഞാര്‍, കര്‍ഷകന്‍... വ്യത്യസ്തമായി കൃഷിവകുപ്പ്

post

കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സെല്‍ഫി പോയന്റില്‍ സെല്‍ഫി എടുക്കുവാന്‍ വന്‍തിരക്ക്. കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ കൊമേഴ്സ്യല്‍ സ്റ്റാളില്‍ ക്രമീകരിച്ചിരിക്കുന്ന സെല്‍ഫി പോയന്റിലാണ് കാഴ്ചക്കാരുടെ വന്‍ തിരക്ക്. നെല്‍പ്പാടത്തിന്റെ മാതൃകയാണ് വകുപ്പ് സെല്‍ഫി പോയന്റിനായി ഒരുക്കിയിരിക്കുന്നത്.

പടത്തിനു സമീപത്തിലൂടെ വള്ളം തുഴഞ്ഞു പോകുന്ന കര്‍ഷകനേയും, ഞാറുനടുന്ന കര്‍ഷകനേയും സെല്‍ഫി പോയന്റില്‍ കാണാം. സെല്‍ഫി പോയന്റിനോളം തന്നെ ഫോട്ടോ എടുക്കാന്‍ തിരക്കുണ്ട് വകുപ്പിന്റെ തീം സ്റ്റാളിലും. നാനൂറോളം കൈതച്ചക്കകള്‍ കൊണ്ടുള്ള പൈനാപ്പാള്‍ പിരമിഡും കൂടെയുള്ള മുളകു കൊണ്ടുള്ള കോഴിയും (ചില്ലി ചിക്കന്‍) മുന്‍പില്‍ ചിത്രമെടുക്കാന്‍ തിരക്കാണ്.

തീം സ്റ്റാളില്‍ ഫെലികോണിയ, കാര്‍ഷിക വിത്തുകള്‍, തൈകള്‍, കര്‍ഷകരുടെ സംശയ ദൂരീകരണത്തിനുള്ള സ്മാര്‍ട്ട് കൃഷിഭവന്‍, ലഘുലേഖകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൊമേഴ്സ്യല്‍ സ്റ്റാളുകളില്‍ ജില്ലയിലെ പന്തളം, അടൂര്‍, പുല്ലാട് ഫാമുകള്‍ പ്ലാവ്, തെങ്ങ്, മുളക്, റമ്പൂട്ടാന്‍, മാതളം, വഴുതന, ഓമ, ചാമ്പ തുടങ്ങിയവയുടെ തൈകളും, നടന്‍ പച്ചക്കറിവിത്തുകള്‍, വളങ്ങളും വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണുപരിശോധിച്ച് മണ്ണിന്റെ പ്രധാന മൂലകങ്ങള്‍ പരിശോധിച്ച് വളപ്രയോഗത്തിന് ശുപാര്‍ശ നല്‍കുന്ന സഞ്ചരിക്കുന്ന മണ്ണുപരിശോധന ലബോറട്ടറിയും മേളയില്‍ സജീകരിച്ചിട്ടുണ്ട്. ഞങ്ങളും കൃഷിയിലേക്ക് എന്ന 'ചില്ലു' തീമിലാണ് സ്റ്റാളിന്റെ നിര്‍മ്മാണം.