ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും

post

രണ്ട് ദിവസങ്ങളിലായി 484 സ്ഥാപനങ്ങൾ പരിശോധിച്ചു


'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 484 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 46 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2857 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 263 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.


367 കിലോഗ്രാം വൃത്തിഹീനമായ മാംസം നശിപ്പിച്ചു. 212 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 419 ജ്യൂസ് കടകളാണ് പരിശോധിച്ചത്. ആറ് സർവയലൻസ് സാമ്പിൾ ശേഖരിച്ചു. 55 കടകൾക്ക് നോട്ടീസ് നൽകി. ഉപയോഗശൂന്യമായ 378 പാക്കറ്റ് പാൽ, 43 കിലോഗ്രാം പഴം എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6565 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു.

ഈ കാലയളവിലെ 4372 പരിശോധനയിൽ 2354 സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. 93 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 595 സ്ഥാപനങ്ങൾ പരിശോധിച്ചു. 147 സർവയലൻസ് സാമ്പിളുകൾ ശേഖരിച്ചു. അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.