എന്റെ കേരളം മെഗാ മേളക്ക് 27ന് തുടക്കം; അനന്തപുരിയെ കാത്തിരിക്കുന്നത് വിസ്മയരാവുകള്‍

post


ജില്ലാ തല ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും


**ഇരുന്നൂറ്റിയമ്പതോളം ശീതീകരിച്ച സ്റ്റാളുകള്‍


**എല്ലാ ദിവസവും വൈകുന്നേരം കലാസാംസ്‌കാരിക പരിപാടികള്‍


**പ്രവേശനം പൂര്‍ണമായും സൗജന്യം


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 27 വൈകുന്നേരം അഞ്ചിന് നിശാഗന്ധിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയാകും.


സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദര്‍ശന സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, സേവന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ പ്രശസ്തരായ കലാകാരന്മാര്‍ നയിക്കുന്ന കലാപരിപാടികള്‍ എന്നിവയാണ് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളില്‍ ഒരുങ്ങുന്ന മേളയിലേക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേള. .


വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന നൂറോളം എക്സിബിഷന്‍ സ്റ്റാളുകളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ജില്ലയിലെ ചെറുകിട സംരഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന നൂറ്റമ്പതോളം വിപണന സ്റ്റാളുകളും സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായും വേഗത്തിലും ലഭ്യമാക്കുന്ന പതിനഞ്ച് വകുപ്പുകളുടെ ഇരുപതോളം സേവന സ്റ്റാളുകളും മേളയിലുണ്ടാകും. കുടുംബശ്രീ, പട്ടിക വര്‍ഗ വകുപ്പ്, ജയില്‍ വകുപ്പ്, മില്‍മ, ഫിഷറീസ് വകുപ്പ്,കെ ടി ഡി സി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയവര്‍ ഒരുക്കുന്ന അതിവിപുലമായ ഫുഡ് കോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം. ഗോപി സുന്ദര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും മെഗാ മേളയ്ക്ക് കൊഴുപ്പേകും. മേളയുടെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിന് ശേഷം നിശാഗന്ധിയില്‍ യുവാക്കളുടെ ഹരമായ ഊരാളി ബാന്‍ഡ് പാട്ടും പറച്ചിലുമായി എത്തും.


*മെഗാമേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് രുചിവൈവിദ്ധ്യങ്ങളുടെ കലവറ*


**കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ ഫുഡ് കോര്‍ട്ട്


**മുന്നൂറോളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം ആസ്വദിക്കാം


സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയിലെ ഫുഡ് കോര്‍ട്ടിലൊരുങ്ങുന്നത് രുചിയുടെ വൈവിധ്യങ്ങള്‍. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് തിരുവനന്തപുരത്തിന്റെ തനതായ രുചികളും മറ്റ് ജില്ലകളിലെ വ്യത്യസ്തമായ രുചികളും ഗോത്ര രുചികളും ആസ്വദിക്കാനാവുന്ന വിധത്തില്‍ വിപുലമായ ഭക്ഷ്യമേളയാണ് ഒരുക്കിയിരിക്കുന്നത്.


കുടുംബശ്രീ, പട്ടിക വര്‍ഗ വകുപ്പ്, ജയില്‍ വകുപ്പ്, മില്‍മ, ഫിഷറീസ് വകുപ്പ്, കെ.ടി.ഡി.സി തുടങ്ങിയവര്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ടില്‍ മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള അവസരമുണ്ടാകും.


കുടുംബശ്രീയുടെ ആറ് യൂണിറ്റുകളില്‍ വ്യത്യസ്തതരം പലഹാരങ്ങള്‍, ജ്യൂസ്, വിവിധ തരം ദോശകള്‍, ബിരിയാണി, കപ്പ, മീന്‍കറി, ചിക്കന്‍കറി തുടങ്ങിയ വിഭവങ്ങള്‍ വിളമ്പും. ഐ.റ്റി.ഡി.പിയുടെ സ്റ്റാളുകളില്‍ നിന്നും ഗോത്രവിഭാഗക്കാര്‍ തയ്യാറാക്കുന്ന വിവിധതരം പായസങ്ങളും, കിഴങ്ങ് വര്‍ഗങ്ങളില്‍ നിന്നുണ്ടാക്കിയ വിഭവങ്ങളുമുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ ഒരുക്കുന്ന ഉണക്ക മീന്‍, മീന്‍ അച്ചാര്‍, ചമ്മന്തിപ്പൊടി തുടങ്ങിയ മത്സ്യ വിഭവങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ സ്റ്റാളുകളെ വ്യത്യസ്തമാക്കുക. ജയില്‍ വകുപ്പിന്റെ സ്റ്റാളില്‍ വിവിധ ജയില്‍ യൂണിറ്റുകള്‍ തയ്യാറാക്കുന്ന ഭക്ഷണം പാഴ്‌സലായി ലഭിക്കും. വിവിധതരം ദോശകളുമായാണ് കെ.ടി.ഡി.സിയുടെ സ്റ്റാളുകള്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഇതിന് പുറമെ മേളയുടെ വിവിധയിടങ്ങളില്‍ മില്‍മയുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളുമുണ്ടാകും.