സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗ നീതി ഉറപ്പാക്കും: മുഖ്യമന്ത്രി

post

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗ നീതി ഉറപ്പാക്കുമെന്നും കുറ്റവാളികള്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ലിംഗനീതി ഉറപ്പാക്കുന്നതിലും ശക്തമായ നടപടികളുമായാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ രാജ്യത്തെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണു കേരളം. തദ്ദേശ സ്ഥാപനങ്ങളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്.

സ്ത്രീകളുടെ അവകാശ സംരക്ഷണ കാര്യത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനു വലിയതോതില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ ദൂരം പോകാനുമുണ്ട്. എന്നാല്‍ പല വികസന സൂചികകളിലും രാജ്യശരാശരിയേക്കാള്‍ മുന്‍പന്തിയിലെത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഗര്‍ഭസ്ഥശിശു മരണനിരക്കില്‍ രാജ്യത്തെ നിരക്ക് 103 (ഒരു ലക്ഷത്തില്‍) ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 30 മാത്രമേ ഉള്ളൂ. സ്ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യം രാജ്യ ശരാശരി 70.7 വര്‍ഷമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 80 വര്‍ഷമാണ്. 51 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണു രാജ്യത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ചേരുന്നത്. കേരളത്തില്‍ ഇത് 83 ശതമാനമാണ്. വനിതാ തൊഴിലാളികളുടെ ദിവസ വേതന ശരാശരി കേരളത്തില്‍ 406 രൂപയാണ്. രാജ്യത്തെ ശരാശരി 211 രൂപയാണ്.

സംസ്ഥാനത്ത് ഒരു വനിതാ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തില്‍നിന്നുള്ള വനിതകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വനിതകളുടെ അവകാശ സംരക്ഷണത്തിലും കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെ വലിയ ചരിത്രമുണ്ട്. ചാന്നാര്‍ ലഹള, കല്ലുമാല സമരം, തോല്‍വിറക് സമരം, മറക്കുട ബഹിഷ്‌കരണം തുടങ്ങിയവ ഉദാഹരണങ്ങളാണ്. നിയമനിര്‍മാണ സഭകളിലും വനിതാ അംഗങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ശ്രീമൂലം പ്രജാസഭയില്‍ ഡോ. മേരി പുന്നന്‍ വനിതാ അംഗമായിരുന്നു. 1930കളില്‍ ടി. നാരായണിയമ്മ സഭാംഗമായി. രാജ്യത്തിന്റെ ഭരണഘടനാ അസംബ്ലിയില്‍ കേരളത്തില്‍നിന്ന് അമ്മു സ്വാമിനാഥന്‍, ദാക്ഷായനി വേലായുധന്‍, ആനി മസ്‌ക്രീന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ആദ്യ ലോക്‌സഭയിലെ 10 വനിതാ അംഗങ്ങളില്‍ ഒരാള്‍ കേരളത്തില്‍നിന്നായിരുന്നു. കേരളത്തിന്റെ ആദ്യ മന്ത്രിസഭയില്‍ ചരിത്രപരമായ ഭൂരപരിഷ്‌കരണ നിയമം കൊണ്ടുവന്നത് കെ.ആര്‍. ഗൗരിയമ്മയായിരുന്നു. കുടുംബശ്രീയുടെ രജത ജൂബിലി വര്‍ഷത്തില്‍ത്തന്നെ രാജ്യത്തെ വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനായതില്‍ അഭിമാനമുണ്ട്. മൂന്നു ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി കേരളത്തിലെ 45.85 ലക്ഷം വനിതകള്‍ ഇന്നു കുടുംബശ്രീയില്‍ ഉണ്ട്. സംസ്ഥാനത്തെ വനിതകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതാണു കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.

2016നു ശേഷം വനിതകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. വനിതാ ശിശുവികസനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ജന്‍ഡര്‍ ബജറ്റിലൂടെ സംസ്ഥാന ബജറ്റിന്റെ 25 ശതമാനം വനിതകള്‍ക്കായി നീക്കിവയ്ക്കുന്നു. പൊലീസിലും സര്‍ക്കാരിന്റെ മറ്റു വകുപ്പുകളിലും വനിതകള്‍ക്കു പ്രത്യേക പ്രാധാന്യം നല്‍കി. സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലീസും പിങ്ക് പട്രോളും യാഥാര്‍ഥ്യമാക്കി. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേക രജിസ്ട്രിയുണ്ടാക്കി. ഇതു രാജ്യത്തുതന്നെ ആദ്യമാണ്. ഗാര്‍ഹിക ജോലി ചെയ്യുന്ന നിതകള്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതിക്കു രൂപം നല്‍കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.