പുകയില വിരുദ്ധ ക്ലിനിക്കുകൾ സബ് സെന്റർ തലത്തിൽ കൂടി

post


പുകയില പരിസ്ഥിതിക്കും ഭീഷണി: മെയ് 31 ലോക പുകയില രഹിത ദിനം

തിരുവനന്തപുരം: പുകയില വിരുദ്ധ ക്ലിനിക്കുകൾ ഈ വർഷം മുതൽ സബ് സെന്റർ തലത്തിൽ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജെപിഎച്ച്എൻ, ജെഎച്ച്ഐ എന്നിവർക്ക് പരിശീലനം നൽകി പുകവലി ശീലം ഉള്ളവർക്ക് കൗൺസിലിംഗും ആവശ്യമായവർക്ക് ചികിത്സയും നൽകുന്നു. തൃശൂർ ജില്ലയിൽ 25 സബ് സെന്ററുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും. രണ്ടാം ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ളവരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാകുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. പുകയിലയുടെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദിനാചരണം മെയ് 31ന് തൃശൂരിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി കാമ്പയിൻ മോഡിൽ ബോധവത്ക്കരണ പരിപാടികൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകയില വിമുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി എൻ.എസ്.എസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. മെയ് 31 ന് തൃശൂർ ജില്ലയിലെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമ്പൂർണ പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോൾ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിർത്തുന്നവർക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവർത്തിക്കുന്നു. പുകയില ഉപയോഗം നിർത്തുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ നമ്പറുകളിൽ വിളിച്ച് ഡോക്ടർമാർ, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ഉപയോഗിക്കാം. കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകൾ, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ എന്നിവ വഴിയും സർക്കാർ ആശുപത്രികളിൽ പ്രാഥമികതലം മുതൽ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയും കൗൺസിലിംഗും ലഭ്യമാണ്.