ജില്ലയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമായി

post

ജില്ലയില്‍ വൈദ്യുതവാഹനങ്ങള്‍ക്കായി നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും ഉള്‍പ്പടെ 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നെന്മാറ, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, കൂറ്റനാട് എന്നിവിടങ്ങളിലാണ് നാലുചക്ര വാഹനങ്ങള്‍ക്കുള്ള അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. വിവിധ പഞ്ചായത്തുകളിലായാണ് 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വൈദ്യുതവാഹന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് സംസ്ഥാനസര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.


പരിസ്ഥിതിമലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുക, പെട്രോള്‍വിലവര്‍ധനമൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. നോഡല്‍ ഏജന്‍സിയായ കെ.എസ്.ഇ.ബി.എല്‍.നാണ് പദ്ധതിയുടെ ചുമതല. സംസ്ഥാനത്താകെ നാലുചക്ര വാഹനങ്ങള്‍ക്കായി 62 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും ഇരുചക്രവാഹനങ്ങള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കുമായി എല്ലാ നിയോജക മണ്ഡലങ്ങളിലുമായി 1165 പോള്‍മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് കെ.എസ്.ഇ.ബി.എല്‍. പുതുതായി സ്ഥാപിക്കുന്നത്. പാലക്കാട് ജില്ലയില്‍ നാല് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍മൌണ്ടഡ് സ്റ്റേഷനുകളും ഉള്‍പ്പെടുന്ന അതിവിപുലമായ ശൃംഖലയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്. ഇവ ഒരാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍

പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സെന്ററുകളുടെ നിര്‍മ്മാണചെലവ് 29.5 ലക്ഷം രൂപയാണ്. 'ചാര്‍ജ് മോഡ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളുടെ കൃത്യ സ്ഥലം അറിയാനും ചാര്‍ജിങ്ങിന് ശേഷം പണമിടപാട് നടത്താനും കഴിയും. വൈദ്യുതി തൂണില്‍ വൈദ്യുതി അളക്കുന്നതിനുള്ള എനര്‍ജി മീറ്ററും വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം അടച്ച് ടൂവിലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇവിടെനിന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയും. ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യാന്‍ 10 രൂപയാണ് നിരക്ക്. ഓരോ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ചാര്‍ജിങ് ചെയ്യുക. അതിനനുസരിച്ച് ചാര്‍ജിങ് വ്യത്യസ്തമായിരിക്കും.

ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകള്‍

നാലുചക്രവാഹനങ്ങള്‍ക്കുള്ള സ്റ്റേഷനുകളില്‍ 10 കിലോവാട്ട് മുതല്‍ 60 കിലോ വാട്ട് വരെ ശേഷിയുളള യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിപണിയില്‍ ഇപ്പോള്‍ ഉള്ളതും സമീപഭാവിയില്‍ പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാര്‍ജ്ജ് ചെയ്യാന്‍ ഈ സ്റ്റേഷനുകള്‍ പര്യാപ്തമാണ്. സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല. 15 മിനിറ്റുകൊണ്ട് കാറുകള്‍ ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന സ്റ്റേഷനുകളില്‍ യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമടയ്ക്കുന്നതിനും അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷന്‍ അറിയുന്നതിനും സാധിക്കും. നാലുചക്ര വാഹനങ്ങള്‍ക്കുള്ള നാല് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്ക് 74.3 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. ഒേരേസമയം മൂന്ന്/ നാല് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. സ്റ്റേഷനുകളിലെല്ലാം റിഫ്രഷ്‌മെന്റ് സ്റ്റാള്‍ സ്ഥാപിക്കാനും സോളാര്‍ റൂഫിങ് ചെയ്യാനുമുളള നടപടിയും സ്വീകരിച്ചുവരുന്നുണ്ട്.