ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം കൊണ്ടുവരും: മുഖ്യമന്ത്രി

post

ഉന്നത വിദ്യാഭ്യാസ രംഗത്തെ കാര്‍ഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരിമ്പത്തെ കില തളിപ്പറമ്പ് ക്യാമ്പസില്‍ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം-കേരളയുടെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ് കോളേജ്, ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റില്‍ വലിയ ശ്രദ്ധയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമ്പോള്‍ പുതിയ കോഴ്സുകള്‍, സിലബസ് പരിഷ്‌കരണം, ബോധന സമ്പ്രദായത്തിലെ മാറ്റം ഇതെല്ലാം സംയോജിപ്പിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഘടന, ഉള്ളടക്കം, സര്‍വകലാശാല നിയമങ്ങള്‍, പരീക്ഷാ സംവിധാനം ഇവയെല്ലാം പരിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇതിന് രൂപീകരിച്ച കമ്മീഷനുകളില്‍ ചിലത് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന ഗവേഷണ രീതികളാണ് ആവശ്യം. ഇതിന് വ്യവസായങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മില്‍ ജൈവപരമായ ബന്ധം ആവശ്യമാണ്. സ്‌കോളര്‍ഷിപ്പുകള്‍, അവാര്‍ഡുകള്‍, ഫെലോഷിപ്പുകള്‍ എന്നിവ നല്‍കി പ്രതിഭകളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ 500 എണ്ണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം 150 എണ്ണമെങ്കിലും കൊടുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിശ്ചയിച്ചുവന്നപ്പോള്‍ 77 ആണ് കണ്ടെത്തിയത്. അത് കൂടുതല്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നോഡല്‍ പരിശീലന കേന്ദ്രമായ കിലയ്ക്കുള്ള പ്രാഗല്ഭ്യവും വൈദഗ്ധ്യവും കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് തളിപ്പറമ്പ് ക്യാമ്പസിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇവിടെ തുടങ്ങുന്ന പിജി കോളജ് ഈ അധ്യയന വര്‍ഷം തന്നെ മൂന്ന് പി ജി കോഴ്സുകള്‍ ആരംഭിക്കും. എംഎ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആന്‍ഡ് ഡവലപ്മെന്റ്, എംഎ ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ഗവേണന്‍സ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലാണ് ഈ കോഴ്സുകളും ഈ സ്ഥാപനവും അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഓരോ കോഴ്സിനും 15 പേര്‍ വീതം ആകെ 45 പേര്‍ക്കാണ് പ്രവേശനം നല്‍കുക. ഭരണ നിര്‍വഹണത്തില്‍ ആഗോള പ്രശസ്തരായ സ്ഥാപനങ്ങളും വിദഗ്ധരും ഈ പഠനപ്രക്രിയയുടെ ഭാഗമാവും. ഭരണ നിര്‍വഹണത്തില്‍ കേരളത്തിന് വഴികാട്ടികളാവാന്‍ കഴിയുന്ന ബിരുദാനന്തര ബിരുദധാരികളെ ഇവിടെ നിന്ന് വാര്‍ത്തെടുക്കാന്‍ കഴിയും.

മാനവിക, സാമൂഹിക വിഷയങ്ങള്‍ക്ക് പുറമെ, ശാസ്ത്ര സാങ്കേതിക, വിവര വിനിമയ, ആസൂത്രണ വിഷയങ്ങളില്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനവും ഗവേഷണവും ഇവിടെ നടത്താനാണ് ശ്രമിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമായി ആരംഭിക്കുന്ന റെസിഡെന്‍ഷ്യല്‍ പരിശീലനമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം മറ്റ് മേഖലകളില്‍ നേതൃശേഷി ആര്‍ജിക്കാന്‍ താല്‍പര്യമുള്ള മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇവിടെ താമസിച്ച് ഹ്രസ്വകാല പരിശീലനം നേടാന്‍ കഴിയും. സാമൂഹിക ഉത്തരവാദിത്തത്തില്‍ അധിഷ്ഠിതമായ ഭരണ നിപുണത കൈവരിക്കുന്നതിന് ജനപ്രതിനിധികളെ പ്രാപ്തരാക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഇത് കില ഏറ്റെടുത്ത വിദ്യാഭ്യാസ പ്രക്രിയയാണ്.

കേരളത്തില്‍ നല്ല കാര്യങ്ങളേ നടക്കാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധം നമുക്ക് എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ നല്ലതല്ലാത്ത ചില കാര്യങ്ങള്‍ ചിലയിടങ്ങളില്‍ ചിലര്‍ നടത്താന്‍ വാശിയോടെ ഒരുങ്ങുന്നുണ്ട്. അവരെ തിരുത്തിക്കാന്‍ നാടിനും നാട്ടുകാര്‍ക്കും പരിപൂര്‍ണമായി ഉപകരിക്കുന്ന ജനപ്രതിനിധികളായി മാറുക എന്നത് ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എം പി മാരായ ഡോ.വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി എം കൃഷ്ണന്‍ (തളിപ്പറമ്പ്), പി പി ഷാജിര്‍ (കല്യാശ്ശേരി), അഡ്വ.റോബര്‍ട്ട് ജോര്‍ജ് (ഇരിക്കൂര്‍),

പി കെ പ്രമീള (എടക്കാട്), കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ രാജീവന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി എം സീന (കുറുമാത്തൂര്‍), കെ പി രമണി (മലപ്പട്ടം), സുനിജ ബാലകൃഷ്ണന്‍ (ചപ്പാരപ്പടവ്), കെ കെ റിഷ്ന (മയ്യില്‍), ടി ഷീബ (പരിയാരം), കെ പി അബ്ദുള്‍ മജീദ് (കൊളച്ചേരി), പി പി റെജി (കുറ്റിയാട്ടൂര്‍), തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി പി ഷനോജ് മാസ്റ്റര്‍, കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി ലക്ഷ്മണന്‍, മുന്‍ എംഎല്‍എ എം വി ജയരാജന്‍, കണ്ണൂര്‍ സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ. എ സാബു, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, കില തളിപ്പറമ്പ് സെന്റര്‍ പ്രിന്‍സിപ്പല്‍ പി സുരേന്ദ്രന്‍, പി എ യു പ്രൊജക്ട് ഡയറക്ടര്‍ ടൈനി സൂസന്‍ ജോണ്‍, എല്‍ എസ് ജി ഡി എക്സി. എഞ്ചിനീയര്‍ സി എം ജാന്‍സി, അസി.ഡവലപ്മെന്റ് കമീഷണര്‍ ജനറല്‍ ഡി വി അബ്ദുള്‍ ജലീല്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്നാകരന്‍, ഡോ. വി പി പി മുസ്തഫ, സംഘാടക സമിതി കണ്‍വീനര്‍ കെ സന്തോഷ്, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ്