മലപ്പുറം ജില്ലയില്‍ ബാങ്കിങ് നിക്ഷേപത്തില്‍ 49103 കോടി രൂപയുടെ വര്‍ധനവ്

post


ജില്ലാ ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു


മലപ്പുറം: വിദ്യാഭ്യാസ-സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായുള്ള വായ്പകള്‍ നല്‍കുന്നതില്‍ ബാങ്ക് മേധാവിമാര്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. ജില്ലയിലെ ബാങ്കിങ് വികസനം സംബന്ധിച്ച ജില്ലാതല അവലോകന കമ്മിറ്റി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു കലക്ടര്‍. റിസര്‍വ് ബാങ്ക് ജില്ലാ ലീഡ് ഓഫീസര്‍ പ്രദീപ് കൃഷ്ണന്‍ ബാങ്കുകളുടെ സ്ഥിതിവിവര കണക്കുകള്‍ അവലോകനം ചെയ്തു. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ സംരഭകത്വ പദ്ധതികളില്‍ ഉള്‍പ്പെടെ 49103 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിലെ വിവിധ ബാങ്കുകളിലെത്തിയത്.


ഇതില്‍ 12334 കോടി പ്രവാസി നിക്ഷേപമാണ്. ജില്ലയില്‍ 29702.94 കോടിരൂപയുടെ വായ്പകള്‍ അനുവദിച്ചതായും നിക്ഷേപ വായ്പ അനുപാതം 60.49 ശതമാനമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുന്നതിനു കാര്‍ഷിക മേഖലയ്ക്കുള്ള വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കാനും കര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധിപോലുള്ള പദ്ധതികള്‍ പ്രചരിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നബാര്‍ഡിന്റെ ജില്ലാ വികസന മാനേജര്‍ എ. മുഹമ്മദ് റിയാസ് കര്‍ഷകര്‍ക്കായുള്ള വിവിധ പദ്ധതികള്‍ വിശദീകരിച്ചു.


കാര്‍ഷിക അടിസ്ഥാന സൗകര്യവികസന നിധി സോണല്‍ മാനേജര്‍ അനിന്‍ന്റോ ഗോപാല്‍ കാര്‍ഷിക വായ്പകള്‍ പരിചയപ്പെടുത്തി. ചടങ്ങില്‍ ജില്ലാ ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. ലീഡ് ഡെവലപ്മെന്റ് മാനേജര്‍ പി.പി ജിതേന്ദ്രന്‍ സ്വാഗതവും കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം. ശ്രീവിദ്യ നന്ദിയും പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ്, കുടുംബശ്രീ, വിവിധ ബാങ്ക് പ്രതിനിധികള്‍ വിവിധ വകുപ്പുപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.