മലയോര മേഖലയിൽ മൂന്നിടങ്ങളിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ഒരുക്കും: മന്ത്രി ആന്റണി രാജു

post


കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയിൽ യാത്രാ സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിന് മൂന്നിടങ്ങളിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇരിട്ടി, ഇരിക്കൂർ, ചെറുപുഴ എന്നിവിടങ്ങളിലാണ് ഓപ്പറേറ്റിങ് സെന്ററുകൾ ആരംഭിക്കുക. ഇവിടെ നിന്നും യാത്രക്കാർക്ക് ടിക്കറ്റ് റിസർവേഷനും പണമടക്കലും നടത്താനാകും. വടക്കൻ മേഖലകളിൽ കെഎസ്ആർടിസി സർവീസുകൾ കുറവാണെങ്കിലും ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങൾ കൂടുതലും കെഎസ്ആർടിസിയെയാണ് ആശ്രയിക്കുന്നത്. പ്രതിസന്ധികളേറെയുണ്ടെങ്കിലും കെഎസ്ആർടിസിയെ നിലനിർത്താൻ സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഉൾഗ്രാമങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതിയുടെ വിജയത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെഎസ്ആർടിസിയുമായി കൈകോർക്കണം. ഗ്രാമങ്ങളിൽ നടത്തുന്ന സർവ്വീസിന്റെ ഇന്ധന ചിലവ് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ചാൽ ഇതുവരെ ബസ് സർവ്വീസ് ആരംഭിക്കാത്ത ഇടങ്ങളിൽ പോലും സർവ്വീസ് ആരംഭിക്കാൻ കെഎസ്ആർടിസിക്കാകും. ബസിന് ലഭിക്കുന്ന പരസ്യത്തിന്റെ പണമടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തന്നെ നൽകും. ഗ്രാമവണ്ടിയുടെ ഫ്‌ളാഗ് ഓഫ് തിരുവനന്തപുരം പാറശ്ശാലയിൽ ജൂലൈ 30ന് നടക്കും. ഗ്രാമവണ്ടി പദ്ധതിയിൽ സർവ്വീസ് നടത്തുന്ന ബസുകൾക്ക് പ്രത്യേക നിറമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപാര സമുച്ചയങ്ങൾ നിർമിക്കാൻ ആലോചനയുണ്ട്. ആദ്യഘട്ട പദ്ധതിയിൽ തന്നെ കണ്ണൂരിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കെഎസ്ആർടിസി ലാഭത്തിലാണ് പോകുന്നത്. ചെലവിനെക്കാൾ കൂടുതൽ വരവ് ലഭ്യമാകുന്നുണ്ട്. എന്നാൽ ഇന്ധന വിലവർധനവും നേരത്തെയുള്ള കടങ്ങൾ വീട്ടുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിയിലും സർക്കാർ ജീവനക്കാരെ ചേർത്തുപിടിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാർഥ്യമാക്കി. ജീവനക്കാരുടെ അർഹതപ്പെട്ട അവകാശത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 78 ലക്ഷം രൂപ ചെലവഴിച്ചാണ് കണ്ണൂർ ഡിപ്പോയിൽ യാർഡിന്റെ നിർമാണം പൂർത്തിയാക്കിയത്. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.