നോര്‍ക്ക ഇടപെടല്‍: പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു

post

സൗദിയിലെ മണലാരണ്യത്തില്‍ നിന്ന് അദ്വൈതിന് മോചനം

തിരുവനന്തപുരം  : സ്‌പോണ്‍സറുടെ ചതിക്കുഴിയില്‍പ്പെട്ട് സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ അകപ്പെട്ട  നെടുമങ്ങാട്, വിതുര, കൊപ്പം വിഷ്ണു വിഹാറില്‍ വി. അദ്വൈതിനെ  നോര്‍ക്കയുടെ സമയോചിതമായ ഇടപെടല്‍ മൂലം നാട്ടിലെത്തിച്ചു. സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവര്‍ വിസയിലാണ് അദ്വൈത് കുവൈറ്റിലെത്തിയത്. സ്‌പോണ്‍സറുടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു ജോലി.  കുറച്ച് ദിവസത്തിന് ശേഷം  അദ്വൈതിനെ സ്‌പോണ്‍സറുടെ റിയാദിലെ ഫാമില്‍ ഒട്ടകത്തേയും, ആടുകളേയും മേയ്ക്കാനുള്ള ജോലി നല്‍കി. മണലാരണ്യത്തിലെ ടെന്റില്‍  കുടിവെള്ളമോ, നല്ല ഭക്ഷണമോ ഇല്ലാതെ രണ്ട് മാസത്തോളം അദ്വൈതിന് കഴിയേണ്ടിവന്നു. ഇതിനിടെ ഒട്ടകത്തിന് നല്‍കുന്ന ജലവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം.  ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അദ്വൈതിനെ മണലാരണ്യത്തില്‍ നിന്നും കണ്ടെത്താനായത്. 


         അദ്വൈതിന്റെ പിതാവ് നോര്‍ക്ക റൂട്ട്‌സിന് നല്‍കിയ പരാതിയെ തുടര്‍ന്ന്  നോര്‍ക്ക അധികൃതര്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപെടുകയും നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.  അതേ സമയം  നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ദമാമിലെ സന്നദ്ധ പ്രവര്‍ത്തകനായ നാസ് ഷൗക്കത്തലിയുമായി  നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുകയും നോര്‍ക്ക റൂട്ട്‌സ്  അദ്വൈതിന് വിമാന ടിക്കറ്റ് എടുത്ത്  നല്‍കുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അദ്വൈതിതിനെ നോര്‍ക്ക റൂട്ട്‌സ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എന്‍. വി. മത്തായി,   പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ഡോ. സി. വേണുഗോപാല്‍,  അദ്വൈതിതിന്റെ പിതാവ് എസ്. ആര്‍. വേണുകുമാര്‍, എന്നിവര്‍ സ്വീകരിച്ചു. തന്നെ രക്ഷിച്ചതിന്  സംസ്ഥാന സര്‍ക്കാരിനും നോര്‍ക്കയ്ക്കും അദ്വൈത് നന്ദി പറഞ്ഞു.