ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ

post

ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണം


'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' എന്ന പദ്ധതിയുടെ ആദ്യഘട്ടമായി സർക്കാർ, പൊതുമേഖല ഓഫീസുകളിൽ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിലേയ്ക്കായി ക്രഷ് ഒന്നിന് 2 ലക്ഷം രൂപ വിതം ആകെ 50 ലക്ഷം രൂപ നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചു. സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നതും 50ൽ അധികം ജീവനക്കാർ ജോലിചെയ്യുന്നതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യപിപ്പിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.


ഇത്തരത്തിൽ ആരംഭിക്കുന്ന ക്രഷിൽ ആവശ്യമായ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, ശിശു സൗഹൃദ ഫർണിച്ചറുകൾ, പാചകത്തിനുള്ള പാത്രങ്ങൾ, ബ്രെസ്റ്റ് ഫീഡിംഗ് സ്പേസുകൾ, ക്രാഡിൽസ്, ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ, മെത്ത, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റ്, പായ, ബക്കറ്റ്, മോപ്പുകൾ, മറ്റ് ക്ലീനിംഗ് ഉപകരണങ്ങൾ, ഷീറ്റുകൾ എന്നിവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ല വനിത ശിശു വികസന ഓഫീസർമാർക്ക് അനുവദിച്ചിട്ടുണ്ട്.


ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പും വനിത ശിശുവികസന വകുപ്പും നിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാൽ വളരെ പ്രധാനമാണ്. ആദ്യ ഒരു മണിക്കൂറിൽ നവജാതശിശുവിന് മുലപ്പാൽ നൽകുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകുകയും വേണം. ഈ രണ്ട് കാര്യങ്ങളും കുഞ്ഞിന്റെ വളർച്ചയിൽ നിർണായകമാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ഈ രണ്ട് കാര്യങ്ങളിലും കേരളത്തിന് ഇനിയും മുന്നോട്ട് പോകാനുണ്ട്. ജനിച്ചയുടൻ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ ആരോഗ്യ അതിജീവനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കൂടാതെ അമ്മയും കുഞ്ഞും തമ്മിലുളള ഊഷ്മളമായ ബന്ധം സുദൃഢമാക്കാനും സാധിക്കും. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വനിത ശിശു വികസന വകുപ്പ് ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.


ഇത്തരം പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ സ്വകാര്യ ആശുപത്രികളെ മാതൃ ശിശു സൗഹൃദ ആശുപത്രികളായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മാതൃശിശു സൗഹൃദമായി ഈ ആശുപത്രികൾ മാറുന്നതോടെ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.


ലോക മുലയൂട്ടൽ വാരാചരണത്തിന്റെയും 'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച രാവിലെ 11ന് പി.എസ്.സി. ഓഫീസിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.