മത്സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണം

post

കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഏറെ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അഭ്യര്‍ത്ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്. ബോട്ടും മത്സ്യബന്ധനോപാധികളും സുരക്ഷിതമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അധികൃതരുടെ എല്ലാ മുന്നറിയിപ്പുകളും ഗൗരവമായി പരിഗണിക്കുകയും വേണം.

അടുത്ത ദിവസങ്ങളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും അടിയന്തരഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു.