ജീവനക്കാര്‍ ആസ്ഥാനം വിട്ടുപോകുന്നത് തടഞ്ഞ് ഉത്തരവ്

post

എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു.

ഓഗസ്റ്റ് എട്ടു മുതല്‍ 10 വരെയാണ് ഉത്തരവിന് പ്രാബല്യം. ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം തഹസീല്‍ദാര്‍മാര്‍ ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കില്‍ തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അനുമതി നല്‍കി.

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മേലധികാരികള്‍ ഉടന്‍ തന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും.