മുഖ്യമന്ത്രിയെ കൗതുകത്തിലാക്കിയ ഫുട്ബോളിനെ പ്രണയിക്കുന്ന ചിത്രകാരൻ

post


അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനിൽ നിന്നു പ്രതീക്ഷിക്കാവുന്നതിനെക്കാൾ ഭംഗിയുള്ള ചിരിക്കുന്ന തന്റെ ചിത്രം ഏറ്റു വാങ്ങി മുഖ്യമന്ത്രി ആ കുട്ടിയോട് പേര് ചോദിച്ചു. സദസ്സ് ഒന്നടങ്കം കയ്യടിച്ചാണ് ഈ രംഗം കണ്ടു നിന്നത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ചിൽഡ്രൺസ് ഹോമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഫെസ്റ്റ് ഓഫ് ഫാപ്പിനസ് മേളയുടെ സമാപന സമ്മേളന ചടങ്ങായിരുന്നു വേദി.

തലശ്ശേരിയിൽ നിന്ന് ശിവ എന്ന കൊച്ചു മിടുക്കൻ തലസ്ഥന നഗരിയിൽ തന്റെ കൂട്ടുക്കാർക്കൊപ്പം എത്തുമ്പോൾ ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല മുഖ്യമന്ത്രിയെ ഇത്ര അടുത്തു കാണാമെന്ന്.

ഫുട്ബോളിനെ പ്രണയിക്കുന്ന ശിവയ്ക്ക് ചിൽഡ്രൻസ് ഹോമിലെ കെയർ ടേക്കറായ ശ്രീലേഷ് ആണ് പെയിന്റിംഗ് ലോകത്തേക്കുള്ള വഴി കാട്ടിയത്.വരകളുടെയും നിറങ്ങളുടെയും ലോകത്ത് ശിവയുടെ മാന്ത്രിക വിരലുകൾ ചിത്രരചനയുടെ നിയമങ്ങൾ ലംഘിച്ച് മാജിക് തീർക്കുന്നത് കൗൺസിലർ നീതുവും അവന്റെ ഡ്രോയിംഗ് മാഷും ഒക്കെ വിസ്മയത്തോടെ കണ്ടു നിന്നു.

പേപ്പറിൽ വരച്ചു തീർക്കുന്ന ചിത്രങ്ങൾ കണ്ട് ഹോമിലെ ചുമർ ഭിത്തി തന്നെ ശിവയ്ക്ക് നൽകിയാണ് അവന്റെ കഴിവിനെ ചിൽഡ്രൻസ് ഹോം അധികൃതർ പ്രോത്സാഹിപ്പിച്ചത് പിന്നീട് അത് ക്യാൻവാസിലേക്ക് മാറി. പെയിന്റ് കൂട്ടുകളടക്കം വരയ്ക്കാൻ ആവശ്യമായതൊക്കെ ശ്രീലേഷും നീതുവും എത്തിച്ചു നൽകി. സന്ദർശനത്തിനെത്തുന്ന പ്രമുഖരിൽ പലരും ശിവയുടെ പെയിന്റിംഗുകൾ നല്ല വില നൽകി വാങ്ങിക്കുന്നു.

ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സിന്റെ പ്രദർശന സ്റ്റോളുകളിലും ശിവയുടെ ഒരു പിടി ചിത്രങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ പെയിന്റിംഗിനൊപ്പം ബുദ്ധനും,പെൺകുട്ടിയും പോലുള്ള വിവിധ തരത്തിലുള്ള ചിത്രങ്ങൾ.സ്റ്റോളിലെത്തുന്ന സന്ദർശകരിൽ പലരും കൗതുകത്തോടെ വീക്ഷിക്കുന്നത് ചിത്രം വരയുടെ പാഠങ്ങളൊന്നും പഠിച്ചിട്ടില്ലാത്തൊരു പത്താംക്ലാസുകാരന്റെ കഴിവാണെന്ന് തിരിച്ചറിയാൻ നിശാഗന്ധി ഒരുക്കിയ സന്ദർഭമായിരുന്നു മുഖ്യമന്ത്രിക്കൊപ്പം ശിവ ചെലവിട്ട നിമിഷങ്ങൾ.

മുഖ്യമന്ത്രി എന്റെ പേര് ചോദിച്ചു; അതിലും വലുത് എന്താ? പതിവു പുഞ്ചിരി കൈവിടാതെ മുഖ്യമന്ത്രി ചിത്രത്തിനു താഴെ ഒപ്പു ചാർത്തി. പറയുമ്പോൾ ഭാവിയിൽ ഐപിഎസുകാരനാകാൻ കൊതിക്കുന്ന ശിവ പെയിന്റിംഗ് ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.