മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്ക് ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി കൈമാറി

post


ഭൂരഹിത, ഭവന രഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ ആരംഭിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്കായി ഫെഡറൽ ബാങ്ക് നൽകിയ 1.55 ഏക്കർ ഭൂമി ലൈഫ് മിഷനു നൽകുന്നതിന്റെ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ആയവന ഗ്രാമപഞ്ചായത്തിലെ 1.50 ഏക്കറും തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അഞ്ചു സെന്റ് ഭൂമിയുമാണു ലൈഫ് മിഷനു കൈമാറിയത്. ഈ രണ്ടു ഭൂമികളുടേയും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് രജിസ്റ്റർ ചെയ്ത നൽകിയ ആധാരം ഫെഡറൽ ബാങ്ക് ചെയർമാൻ സി. ബാലഗോപാൽ മുഖ്യമന്ത്രിക്ക് കൈമാറി.

മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിത, ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി ഒരു കുടുംബത്തിന് പരമാവധി രണ്ട് ലക്ഷം രൂപ നിരക്കിൽ 25 കോടി രൂപ ധനസഹായം നൽകുന്നതിന് സർക്കാറുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്. 67 ഗുണഭോക്താക്കൾക്ക് ഇതിനോടകം ഭൂമി വാങ്ങി നൽകി. ഭൂമി കണ്ടെത്തിയ 36 ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ബാക്കി ഗുണഭോക്താക്കൾക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 39 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 48 സ്ഥലങ്ങൾ (1778.721 സെന്റ്) ലൈഫ് മിഷന് ലഭ്യമാവുകയോ വാഗ്ദാനം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.

സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ബി. നൂഹ്, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ രാജനാരായണൻ. എൻ, ഡെപ്യൂട്ടി ജനറൽ മാനേജർ സാജൻ ഫിലിം മാത്യു, പ്രോജക്ട് ഓഫീസർമാരായ ജെയ്ഡ് കൊറോസൻ, ഷിഞ്ചു അബ്ദുള്ള എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 3656/2022