ഒരു ലക്ഷം സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍: പാലക്കാട് ഒന്നാം സ്ഥാനത്ത്

post

ജില്ലയില്‍ ആരംഭിച്ചത് 4642 യൂണിറ്റുകള്‍

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ച് മൂന്ന് മുതല്‍ നാല് ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്ന ബൃഹത്തായ പദ്ധതിയില്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ 12,721 യൂണിറ്റുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 4642 യൂണിറ്റുകളാണ് ആരംഭിച്ചത്.

ഇതിലൂടെ 232.46 കോടി രൂപയുടെ നിക്ഷേപവും 9977 പേര്‍ക്ക് തൊഴിലും ലഭിച്ചു. ഇവയില്‍ 568 ഉത്പാദന സംരംഭങ്ങളും 1732 സേവന സംരംഭങ്ങളും 2342 ട്രേഡ് യൂണിറ്റുകളുമാണ് ആരംഭിച്ചിട്ടുള്ളത്. 13.53 ശതമാനം ഗാര്‍മെന്റ് യൂണിറ്റുകളും 11.91 ശതമാനം അഗ്രോ യൂണിറ്റുകളും 11.5 ശതമാനം മറ്റ് സേവന യൂണിറ്റുകളുമാണ് ഉത്പാദന സേവന സംരംഭങ്ങളില്‍ ഏറ്റവും കൂടുതല്‍.

പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷനുകളിലും സംരംഭങ്ങള്‍ തുടങ്ങാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കാനും സംരംഭങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കാനും ബി.ടെക്/എം.ബി.എ. യോഗ്യതയുള്ള 1153 ഉദ്യോഗാര്‍ത്ഥികളെ ഇന്റേണ്‍ തസ്തികയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നിയമിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് പൊതുബോധവത്ക്കരണ സെമിനാറുകളും താത്പര്യപ്പെട്ട് വരുന്നവര്‍ക്ക് ലൈസന്‍സ്, ലോണ്‍, സബ്‌സിഡി മേളകളും നടത്തി സംരംഭങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

പ്രസ്തുത പരിപാടിയുടെ പുരോഗതി വിലയിരുത്തല്‍ എല്ലാ എം.എല്‍.എമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ ചെയ്യും. പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 47,362 വ്യവസായങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 2790.86 കോടി നിക്ഷേപവും 1,03,616 പേര്‍ക്ക് തൊഴിലും ലഭിച്ചു. 7519 ഉത്പാന സംരംഭങ്ങളും 17,054 സേവന സംരംഭങ്ങളും 22,758 യൂണിറ്റുകളുമാണ് ആരംഭിച്ചത്.

ഉത്പാദന- സേവനസംരംഭങ്ങളില്‍ ഏറ്റവും കൂടുതല്‍ 14.71 ശതമാനം യൂണിറ്റുകളും 11.78 ശതമാനം ഗാര്‍മെന്റ് യൂണിറ്റുകളും 8.84 ശതമാനം മറ്റ് സേവന യൂണിറ്റുകളുമാണുള്ളത്. പദ്ധതിയുടെ പുരോഗതി ഓരോ നിയോജകമണ്ഡലത്തിലും വിലയിരുത്തും. ഇതിന്റെ ഭാഗമായാണ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ശില്‍പശാലയും നിക്ഷേപക സംഗമവും സംഘടിപ്പിക്കുന്നത്.