ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം പുന:ക്രമീകരിക്കുന്നത് പരിഗണനയില്‍

post

*സര്‍ക്കാര്‍ വനിതാ കോളേജില്‍ ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കും നവീകരിച്ച പൈതൃക കെട്ടിടവും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീല്‍. അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് സര്‍ക്കാര്‍ വനിത  കോളേജില്‍ ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെയും നവീകരിച്ച പൈതൃക കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഠനസമയം ക്രമീകരിക്കുന്നതിലൂടെ കുട്ടികള്‍ക്ക് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം ലഭിക്കും. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയിലേര്‍പ്പെടാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സര്‍വകാലാശാലകളിലും പരീക്ഷകള്‍ ഒരേ സമയം നടത്തും. ഫലപ്രഖ്യാപനവും ഒരേ ദിവസമാക്കും. ഇതിലൂടെ അഡ്മിഷന്‍ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാനാകും. അടുത്ത അധ്യയന വര്‍ഷം ബിരുദ ബിരുദാനന്തര ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.  സര്‍വകലാശാലകളിലും കോളേജുകളിലും  ഇന്റേണല്‍ അസെസ്‌മെന്റിന്  മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഭരണകൂടവും ഒരുമിച്ചു നില്‍ക്കണം. കേരളത്തിലെ പെണ്‍കുട്ടികള്‍ ഒരു വനിത കോളേജ് തെരഞ്ഞെടുക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിനാണെന്നും മന്ത്രി വ്യക്തമാക്കി. കോളേജില്‍ നിലവില്‍ ബിരുദാനന്തര ബിരുദം ഇല്ലാത്ത രണ്ടു കോഴ്‌സുകള്‍ക്ക്് അത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നാലു കോടി രൂപയിലേറെ ചെലവഴിച്ച് ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് 125 വര്‍ഷത്തോളം പഴക്കമുള്ള കോളേജിലെ പൈതൃക കെട്ടിടം നവീകരിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി.ശങ്കറിന് മന്ത്രി ഉപഹാരം നല്‍കി. നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി.വിഘ്‌നേശ്വരി, പ്രിന്‍സിപ്പല്‍ ഡോ.ജി. വിജയലക്ഷ്മി, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗായത്രി പ്രഭ, പി.ടി.എ. വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യം എസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.