അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും

post

വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ എത്തിതുടങ്ങി

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്ഫോക്ക് 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. ഒന്നിക്കണം മാനവീകത എന്ന ആശയത്തിലാണ് ഫെസ്റ്റിവലിന്റെ അവതരണമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എൻ. വാസവൻ.

സമകാലിക ലോകനാടകങ്ങൾ, സമകാലിക ഇന്ത്യൻ നാടകങ്ങൾ, തിയേറ്റർ കൊളേക്വിയം, പൊതുപ്രഭാഷണങ്ങൾ, മ്യൂസിക് ക്രോസ് ഓവർ, സ്ട്രീറ്റ് ആർട്ട്, ഐഎഫ്ടിഎസ്, സ്‌ക്രീൻ ടൈം എന്നീ വിഭാഗങ്ങളിലായി ഇന്ത്യ സൗത്ത് ആഫ്രിക്ക, താഷ്‌ക്കന്റ്, ഉസ്ബക്കിസ്ഥാൻ, ലെബനൻ, പാലസ്തീൻ, ഇസ്രായേൽ, തായ്വാൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങൾ വേദിയിലെത്തും. അന്തരിച്ച പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് പീറ്റർ ബ്രൂക്കിന്റെ ഷേക്സ്പീരിയൻ നാടകം ടെമ്പസ്റ്റ് മേളയുടെ പ്രധാന ആകർഷണമാണ്. ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകൻ ഗിരീഷ് കർണാടിനുള്ള ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ നാടകങ്ങളും അവതരിപ്പിക്കപ്പെടും.

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടറായ അനുരാധ കപൂർ, പ്രശസ്ത നാടക സംവിധായകനും ഡൽഹി അംബേദ്ക്കർ സ്‌കൂൾ ഓഫ് കൾച്ചറിലെ പ്രൊഫസറുമാ ദീപൻ ശിവരാമൻ, ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സ്റ്റിയിലെ സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് കമ്യൂണിക്കേഷനിലെ അധ്യാപകനായ പ്രൊഫ അനന്തകൃഷ്ണൻ എന്നിവരടങ്ങുന്നതാണ് നാടകങ്ങൾ തെരഞ്ഞെടുക്കുന്ന ഫെസ്റ്റിവൽ ഡയറക്ട്രേറ്റ് സമിതി. നാല് കോടിയോളം രൂപ ചെലവിട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ എത്തിതുടങ്ങിയിട്ടുണ്ട്. വിദേശ നാടകങ്ങൾക്കു ലഭിക്കുന്ന അതെ പരിഗണന രാജ്യത്തിനുള്ളിൽ നിന്നുള്ള നാടകങ്ങൾ തെരഞ്ഞെടുക്കുന്നതിലും പാലിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഇറ്റ്ഫോക്കിന്റെ മുന്നോടിയായി ജനുവരി 20 മുതൽ ലളിതകലാ അക്കാദമിയുമായി സഹകരിച്ച് തൃശൂരിൽ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ 5 വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തിയേറ്റർ സ്‌കൂളുകളുടെ ഫെസ്റ്റിവൽ നടക്കുന്നുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി നാടക പ്രേമികൾക്കും വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഒരു പോലെ പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് നാടകോത്സവം ക്രമീകരിക്കുന്നത്.