വേങ്ങര പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടം ഉദ്ഘാടനം 20ന്

post

അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഓഗസ്റ്റ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കായിക, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനാകും.

45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വേങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നത്. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാന്‍സ് ജെന്‍ഡര്‍, പുരുഷന്‍, സ്ത്രീ തടവുകാരെ താത്ക്കാലികമായി പാര്‍പ്പിക്കുന്നതിന് വെവേറെ ലോക്കപ്പുകളും പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വേങ്ങര മൃഗാശുപത്രിയ്ക്ക് സമീപം 25 സെന്റിലാണ് പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹാര്‍ദ പൊലീസ് സ്റ്റേഷനില്‍ ക്രമസമാധാന പാലനത്തിനായി വനിതകള്‍ ഉള്‍പ്പെടെ 36 ഉദ്യോഗസ്ഥരാണുള്ളത്. 1977ല്‍ കച്ചേരിപ്പടിയിലാണ് വേങ്ങര പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1986ല്‍ സ്റ്റേഷന്‍ നിലവിലെ സ്ഥലത്തെ കെട്ടിടത്തിലേക്ക് മാറ്റി. 2007ല്‍ പഴയ കെട്ടിടം ഉടമ പൊളിക്കുകയും അതിന് സമീപം കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുകയും തുടര്‍ന്ന് സ്റ്റേഷന്റെ പ്രവര്‍ത്തനം അതിലേക്ക് മാറ്റുകയുമായിരുന്നു.