ഇടുക്കി ചരിത്ര ശേഷിപ്പുകളുടെ നാട്: അഹമ്മദ് ദേവർകോവിൽ

post

ജില്ലാ പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്തു

കേരളത്തിൽ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയിൽ പൈതൃക കേന്ദ്രം തുറക്കാനായതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിൽ കുയിലിമല ജില്ലാ പഞ്ചായത്തിനടുത്ത് ആരംഭിച്ച ഹെറിറ്റേജ് സെന്ററിന്റെയും ഗസ്റ്റ്ഹൗസിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വലുപ്പത്തിൽ രണ്ടാം സ്ഥാനത്തെങ്കിലും പ്രകൃതിസമ്പത്തിൽ ഒന്നാം സ്ഥാനത്താണ് ഇടുക്കി. ജില്ല കേരളത്തിന് നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ക്ലീൻ എനർജി, മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ കൂടാതെ മനുഷ്യവർഗത്തിന്റെ പരിണാമത്തിലെ സുപ്രധാന കണ്ണികളായ തനത് ഗോത്രവിഭാഗങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ലയും ഇടുക്കിയാണ്- അദ്ദേഹം പറഞ്ഞു.

താളിയോലകൾ, ചരിത്രരേഖകൾ എന്നിവക്കൊപ്പം സർക്കാർ വകുപ്പുകളിലെ ശാശ്വതമൂല്യമുള്ള രേഖകളും പുരാരേഖ വകുപ്പ് ഏറ്റെടുത്ത് ഭാവിതലമുറക്കായി സൂക്ഷിച്ചവെക്കുന്നുണ്ട്. രേഖകൾ വികേന്ദ്രീകൃതമായി അതത് പ്രദേശത്ത് ഗവേഷകർക്ക് സഹായകരമായ വിധത്തിൽ സംരക്ഷിച്ച് സൂക്ഷിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളിൽ പൈതൃക കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. നിലവിൽ അഞ്ച് ജില്ലകളിൽ ഹെറിറ്റേജ് സെന്ററുകളുണ്ട്. അതിലേറ്റവും വിപുലമായ സൗകര്യമുള്ളതാണ് ഇടുക്കിയിലേത്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഹെറിറ്റേജ് സെന്ററുകൾ പഠനത്തിനും ഗവേഷണത്തിനും ഉപയോഗപ്പെടുത്താം. സ്വകാര്യ വ്യക്തികളുടെ പക്കലുള്ള പുരാരേഖകൾ ഏറ്റെടുത്ത് സംരക്ഷിക്കാനും വകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നും വെളിപ്പെടാത്ത ഒട്ടേറെ ചരിത്രവും പാരമ്പര്യവുമുള്ള പ്രദേശമെന്ന നിലക്ക് ജില്ലയെ സംബന്ധിച്ച് ഏറെ പവിത്രവും പ്രാധാന്യവുള്ള സ്ഥാപനമാണ് ഹെറിറ്റേജ് സെന്ററെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് കാണാനും ചരിത്രം മനസ്സിലാക്കാനും അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.