ഇലക്ട്രോണിക്ക് ഹബ്ബാകാന്‍ കേരളം ; സംസ്ഥാനത്ത് സെമി കണ്ടക്ടര്‍ പാര്‍ക്ക് സ്ഥാപിക്കും

post

ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത ആർജ്ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കും. ഇത് സംബന്ധിച്ച് കെൽട്രോൺ, സി-ഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക് & സെമി കണ്ടക്ടർ അസോസിയേഷൻ (ESA) എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് മന്ത്രി തല യോഗം ചർച്ച ചെയ്തു. സെമി കണ്ടക്ടർ ഉപകരണങ്ങൾ നിർമ്മിക്കുവാനുള്ള ഫാക്ടറിയുടെയും മൾട്ടി ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB) നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും വിശദമായ രൂപരേഖ തയ്യാറാക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.ലോകത്ത് വർധിച്ചുവരുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം മുൻ നിർത്തി കേരളത്തെ ഒരു ഇലക്ട്രോണിക് ഹബ്ബായി ഉയർത്തുന്നതിന് ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സെമി കണ്ടക്ടർ അസംബ്ലിംഗ് ആൻറ് ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമ്മിക്കുന്ന യൂണിറ്റ്, സെമി കണ്ടക്ടർ ഡിസൈൻ ആൻറ് ട്രെയിനിംഗ് ഇക്കോ സിസ്റ്റം എന്നിവയായിരിക്കും ആദ്യ ഘട്ടത്തിൽ പാർക്കിൽ ഉണ്ടാകുക. കൊച്ചിയിലും പാലക്കാടുമായിരിക്കും ആദ്യ യൂണിറ്റുകൾ. പെരുമ്പാവൂർ റയോൺസിന്റെ ഭൂമിയും പാലക്കാട് ഡിഫൻസ് പാർക്കുമാണ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് പരിഗണിക്കുന്നത്. കൊച്ചി സർവ്വകലാശാല ഉൾപ്പെടെ കേരളത്തിലെയും രാജ്യത്തേയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കുക. ജപ്പാൻ തായ്വാൻ എന്നിവിടങ്ങളിലേതുൾപെടെ പ്രമുഖ കമ്പനികൾ പദ്ധതിയുമായി സഹകരിക്കും.പദ്ധതി പ്രാവർത്തികമാക്കുവാൻ ഏകദേശം 1000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും. വിശദമായ പഠന റിപ്പോർട്ടിന്റെ (DPR)അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ചുള്ള തുടർ തീരുമാനങ്ങൾ എടുക്കും. പത്താഴ്ചക്കുള്ളിൽ DPR തയ്യാറാകും. നേരിട്ട് ആയിരം പേർക്കും പരോക്ഷമായി മൂവായിരം പേർക്കും തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ഇവ. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു വ്യവസായികൾക്കും സംരംഭകർക്കും അവസരമുണ്ടാകും