ആരോഗ്യമേഖലയുടെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലീ രോഗങ്ങൾ

post

സുസ്ഥിര ആരോഗ്യ സൂചികകളിൽ മുന്നിലാണെങ്കിലും ജീവിതശൈലീരോഗങ്ങളാണ് കേരളത്തിലെ ആരോഗ്യസംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം ജില്ലയിലെ ജീവിതശൈലീ രോഗനിയന്ത്രണപരിപാടി 'ക്യാൻ കോട്ടയം' ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനങ്ങളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഈ സർക്കാരിന്റെ കാലത്തു പത്തിന കർമപരിപാടി നടത്തുന്നതിന്റെ ഭാഗമായാണ് ക്യാൻസർ അടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ വീടുകൾ തോറും സർവേ നടത്തുന്നത്. ആശാവർക്കർമാർ വീടുകളിലെത്തി മൊബൈൽ ആപ്പ് വഴി 30 വയസ് പിന്നിട്ട എല്ലാവർക്കും സ്‌ക്രീനിങ്ങ് നടത്തുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ ഇത്തരത്തിൽ 24 ലക്ഷം പേരെ സ്‌ക്രീൻ ചെയ്തുവെന്നും ഇതിൽ ആറുശതമാനത്തോളം പേർക്കു ക്യാൻസർ പരിശോധന നടത്തണമെന്നു നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്യാൻ കോട്ടയം പദ്ധതിയുടെ ലോഗോ പ്രകാശനവും ആരോഗ്യമന്ത്രി നിർവഹിച്ചു.

ജില്ലയിലെ 30 വയസിനുമുകളിൽ പ്രായമുള്ള എല്ലാവരെയും ക്യാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾക്കായി സ്‌ക്രീൻ ചെയ്യുകയും രോഗസാധ്യത കൂടിയവരെ കണ്ടെത്തി രോഗനിർണയം നടത്തുകയുമാണ് ക്യാൻ കോട്ടയം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നഗര, ഗ്രാമ തലങ്ങളിൽ ആരോഗ്യകേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ആവശ്യമായ സംവിധാനമൊരുക്കും. ആരോഗ്യപ്രവർത്തകരെയും ആശാപ്രവർത്തകരെയും ഉൾക്കൊള്ളിച്ചും, സംസ്ഥാനസർക്കാരിന്റെ ശൈലി ആപ്ലിക്കേഷൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും മുഴുവൻ പേരെയും സ്‌ക്രീൻ ചെയ്തു രോഗനിർണയം നടത്തും.

ചടങ്ങിൽ ബ്‌ളോക്ക് തലത്തിലെ ആരോഗ്യമേളയിൽ ഒന്നാമതെത്തിയ കാഞ്ഞിരപ്പള്ളി, രണ്ടാം സ്ഥാനം പങ്കിട്ട കടുത്തുരുത്തി, മാടപ്പള്ളി മൂന്നാം സ്ഥാനം പങ്കിട്ട പാമ്പാടി, വാഴൂർ ബ്‌ളോക്ക് പഞ്ചായത്തുകൾക്കുള്ള സമ്മാനങ്ങൾ മന്ത്രി കൈമാറി. ഇ-സഞ്ജീവനി പദ്ധതി പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ ടെലിമെഡിസിൻ കോളുകൾ സ്വീകരിച്ച ഡോ. രാധാകൃഷ്ണനെ ആദരിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.