കെ എല്‍ ഡി ബോര്‍ഡിനെ നാടന്‍ പശു സംരക്ഷണത്തിനുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സായി ഉയര്‍ത്തും - മന്ത്രി കെ രാജു

post

കൊല്ലം : കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിനെ നാടന്‍ പശു സംരക്ഷണത്തിനുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സായി ഉയര്‍ത്തുമെന്ന് മന്ത്രി കെ രാജു. കെ എല്‍ ഡി ബോര്‍ഡും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി സംഘടിപ്പിച്ച നാടന്‍ പശു ഹബ്ബ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാനത്ത് നാടന്‍ ജനുസ് പശുക്കളുടെ വ്യാപനത്തിനും സംരക്ഷണത്തിനുമായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കെ എല്‍ ഡി ബോര്‍ഡ് വഴി നടപ്പാക്കി വരുന്നത്.  വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ അതേ ജനുസില്‍പ്പെട്ട വിത്തുകാളകളുടെ ബീജം കൊണ്‍ണ്ട് കുത്തിവെക്കുന്നതിനായി ഗാഢശീതികരിച്ച ബീജമാത്രകള്‍ എല്ലാ കൃത്രിമ ബീജധാന കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് ഓണാട്ടുകര വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പോത്തുകുട്ടി പരിപാലന പദ്ധതി വിജയകരമായി തുടരുന്നു. കേരളത്തിന്റെ നാടന്‍ ജനുസ്സ് പശുക്കളുടെ ശേഖരം സൃഷ്ടിച്ച് ഓണാട്ടുകരയെ തനത് നാടന്‍ പശുഹബ്ബായി വികസിപ്പിക്കും.   സംസ്ഥാനത്ത് നാടന്‍ പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി നാടന്‍ പശുകിടാരികള്‍, സൗജന്യ കലിത്തീറ്റ, കാലിതൊഴുത്ത് നവീകരണത്തിനുള്ള ധനസഹായം, തിരഞ്ഞെടുത്ത സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ കന്നുക്കുട്ടി വിതരണം  എന്നിവയും മന്ത്രി നിര്‍വഹിച്ചു. 
ഓച്ചിറ പരബ്രഹ്മക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടിയില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി.  ഓണാട്ടുകര വികസന ഏജന്‍സി ചെയര്‍മാന്‍ എന്‍ സുകുമാരപ്പിള്ള, കെ എല്‍ ഡി ബോര്‍ഡ് എം ഡി ഡോ ജോസ്, വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപന മേധാവികള്‍, മൃഗസംരക്ഷണ-ക്ഷീര വികസന മേഖലയിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.