മയക്കുമരുന്ന് കടത്ത് തടയാൻ സംയുക്തമായി കേരള-തമിഴ്നാട് പൊലീസ്

post

തേനി - ഇടുക്കി ജില്ലകളിലെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നു

ഇടുക്കി ജില്ലയിലെ യോദ്ധാവ് പദ്ധതിയുടെ പ്രവർത്തങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ലഹരി ഉത്പ്പന്നക്കടത്തിനെതിരെ നടപടി കർശനമാക്കാൻ തീരുമാനം. കേരള - തമിഴ്നാട് പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി വിപുലമാക്കാൻ തീരുമാനിച്ചത്.

ഇതിന്റെ ആദ്യപടിയായി തേക്കടി ആനവച്ചാൽ ബാംബൂ ഗ്രോവിൽ വച്ച് തേനി - ഇടുക്കി ജില്ലകളിലെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു. ഇരു ജില്ലകളിലെയും എസ്.പി.മാരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. അതിർത്തിയിൽ നിന്നും ലഹരി ഉത്പ്പന്നങ്ങളുമായി പിടിയിലാകുന്ന പ്രതികൾ പലരും തമിഴ്നാട്ടിലെ തേനി, കമ്പം, ഗൂഡല്ലൂർ, അരശുമരതെരുവ്, വടക്കുപ്പെട്ടി, തേവാരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് ലഭിച്ചു എന്നാണ് മൊഴി നൽകാറുള്ളത്.

എന്നാൽ ഇതു സംബന്ധിച്ച് തുടർ അന്വേഷണം തമിഴ്നാട്ടിൽ ഫലപ്രദമായി നടത്തുവാൻ കഴിഞ്ഞിരുന്നില്ല. തേനി, ഇടുക്കി ജില്ലകളിലെ പൊലീസ്, നാർക്കോട്ടിക് വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കം ആരംഭിക്കുന്നതോടെ ഇതിന് തടയിടാൻ കഴിയുമെന്ന് വിശ്വാസത്തിലാണ് അധികൃതർ.

അതിർത്തി വഴിയുള്ള കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധനകൾ നടത്താനും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ലഹരി ഉത്പ്പന്നങ്ങൾ കടത്തിക്കൊണ്ടുവരുന്ന പ്രതികളെ തമിഴ്നാട് ഉദ്യോഗസ്ഥർ കൂടി ചോദ്യം ചെയ്യുന്നതിനും പ്രതികളെ സംബന്ധിച്ച ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുന്നതിനും യോഗത്തിൽ ധാരണയായതായി ഇടുക്കി ജില്ലാ പോലീസ് മേധാവി വി. യു. കുര്യാക്കോസ് പറഞ്ഞു. തുടർ യോഗങ്ങൾ ചേരുന്നതിനും പരിശോധനകൾ ഊർജിതമായി നടത്താനും യോഗത്തിൽ തീരുമാനിച്ചു.