പ്രിയമേറി കെ എസ് ആർ ടി സി വിനോദയാത്ര പാക്കേജ്; സെപ്റ്റംബറിൽ 15.80 ലക്ഷം രൂപ നേടി

post

ഒക്ടോബറിലെ ടൂർ പട്ടിക പുറത്തിറക്കി


ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകിയ കണ്ണൂർ കെഎസ്ആർടിസി സർവീസുകളോട് സഞ്ചാരികൾക്ക് പ്രിയമേറുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകളിലൂടെ15.80 ലക്ഷം രൂപയാണ് സെപ്റ്റംബറിൽ കെഎസ്ആർടിസിക്ക് ലഭിച്ചത്. സെപ്റ്റംബറിൽ 17 വിനോദ യാത്രകളാണ് കണ്ണൂരിൽ നിന്നു പൂർത്തിയാക്കിയത്. വയനാട്ടിലേക്കും കൊച്ചിയിലെ ആഡംബരകപ്പലായ നെഫർറ്റിറ്റിയിലേക്കും നാല് തവണയും മൂന്നാർ, വാഗമൺ കുമരകം, പൈതൽമല എന്നിവിടങ്ങളിലേക്ക് മൂന്നുതവണ വീതവും സെപ്റ്റംബറിൽ വിനോദയാത്ര പോയി. 750 സഞ്ചാരികളാണ് കഴിഞ്ഞമാസം ഇതിന്റെ ഭാഗമായത്. ചുരുങ്ങിയ ചെലവിൽ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതൽ പേർ കെ എസ് ആർ ടി സിയെ ആശ്രയിച്ചു തുടങ്ങിയത്.

ഒക്ടോബറിലെ ടൂർ പാക്കേജും കെഎസ്ആർടിസി പുറത്തിറക്കി. മൂന്നാർ, നെഫർറ്റിറ്റി ആഡംബര കപ്പൽ, വാഗമൺ-കുമരകം, വയനാട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് യാത്ര. മൂന്നാറിൽ 12 വർഷത്തിലൊരിക്കൽ പൂക്കൂന്ന നീലക്കുറുഞ്ഞി കാണാൻ അവസരം ലഭിക്കും. ഒക്ടോബർ 22ന് രാവിലെ പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് മൂന്നാർ പാക്കേജ്. നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയ്ക്ക് ഒക്ടോബർ 23ന് രാവിലെ പുറപ്പെട്ട് 24ന് രാവിലെ തിരിച്ചെത്തും. ഒരാൾക്ക് 3850 രൂപയാണ് നൽകേണ്ടത്.

3900 രൂപയ്ക്കാണ് വാഗമൺ-കുമരകം ടൂർ പാക്കേജ്. 22ന് രാത്രി ഏഴിന് പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തും. വയനാട്ടിലെ തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് പൈതൃകഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, വാണി മ്യൂസിയം, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്ക് നാല് നേരത്തെ ഭക്ഷണവും എൻട്രൻസ് ഫീയും ഉൾപ്പെടെ 1180 രൂപയാണ് ഈടാക്കുക. പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്ക് ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും സ്നാക്സും എൻട്രൻസ് ഫീയും ഉൾപ്പെടെ 750 രൂപയാണ് നൽകേണ്ടത് .

കണ്ണൂർ ഡി ടി ഒ മനോജ്, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സജിത്ത് സദാനന്ദൻ, ടൂർ കോ ഓർഡിനേറ്റർ ഇൻസ്‌പെക്ടർ കെ ജെ റോയി, ഡിപ്പോ കോ ഓർഡിനേറ്റർ കെ ആർ തൻസീർ, കമേഴ്സ്യൽ മാനേജർ എംപ്രകാശൻ എന്നിവരാണ് കണ്ണൂർ കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. കടക്കെണിയിൽ നിന്നും കോർപ്പറേഷനെ കരകയറ്റുന്നതിനൊപ്പം ചെലവു കുറഞ്ഞ ടൂറിസം പോയിന്റുകൾ പരിചയപ്പെടുത്താനും സെല്ലിന് സാധ്യമാകുന്നുണ്ട്. ഫോൺ: 9496131288, 8089463675.