വരുമാനം 75 ലക്ഷം, സഞ്ചാരികള്‍ 4500; ആനവണ്ടി വിനോദയാത്ര സെഞ്ച്വറിയിലേക്ക്

post

കണ്ണൂർ: ആഭ്യന്തര ടൂറിസത്തിന് പുതുമാനം നല്‍കിയ കണ്ണൂര്‍ കെ എസ് ആര്‍ ടി സിയുടെ വിനോദയാത്ര സെഞ്ച്വറിയിലേക്ക്. ഒക്ടോബര്‍ 19ന് കൊച്ചിയിലെ ആഡംബര കപ്പലായ നെഫര്‍റ്റിറ്റിയിലേക്ക് പുറപ്പെടുന്നതോടെയാണ് യാത്രകളുടെ എണ്ണം നൂറാകുക.

ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യവിനോദ യാത്ര 2022 ഫെബ്രുവരി 12ന്് വയനാട്ടിലേക്കായിരുന്നു. നൂറാമത്തെ യാത്ര 19ന് പുലര്‍ച്ചെ 5.30ന് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും പുറപ്പെടും. വയനാട്ടിലേക്ക് 49, മൂന്നാര്‍ 22, പൈതല്‍മല ഒമ്പത്, വാഗമണ്‍ കുമരകം ഏഴ്, തിരുവനന്തപുരം-കുമരകം രണ്ട്, കൊച്ചിയിലെ ആഡംബരകപ്പലായ നെഫര്‍റ്റിറ്റിയിലേക്ക് അഞ്ച്, നാലമ്പല യാത്ര നാല്, ആറന്മുള ഒന്ന് എന്നിങ്ങനെയാണ് ഇവതുവരെ നടത്തിയ യാത്രകളുടെ എണ്ണം.

സെപ്റ്റംബറില്‍ മാത്രം 17 യാത്രകളാണ് കണ്ണൂരില്‍ നിന്നു പൂര്‍ത്തിയാക്കിയത്. 4500 സഞ്ചാരികള്‍ ഇതുവരെ യാത്രയുടെ ഭാഗമായി. 75 ലക്ഷം രൂപയോളം ഇതുവരെ വരുമാനം ലഭിച്ചു. ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതല്‍ പേര്‍ കെ എസ് ആര്‍ ടി സിയെ ആശ്രയിച്ചു തുടങ്ങിയത്.

കണ്ണൂര്‍ ഡി ടി ഒ മനോജ്, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സജിത്ത് സദാനന്ദന്‍, ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ ഇന്‍സ്പെക്ടര്‍ കെ ജെ റോയി, ഡിപ്പോ കോ ഓര്‍ഡിനേറ്റര്‍ കെ ആര്‍ തന്‍സീര്‍, കൊമേഴ്ഷ്യല്‍ മാനേജര്‍ എം പ്രകാശന്‍ എന്നിവരാണ് കണ്ണൂര്‍ കെ എസ് ആര്‍ ടി സി യുടെ ബജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496131288, 8089463675 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.