അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം: ചട്ടം പുറപ്പെടുവിക്കും

post

സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബർ 7നോ മുൻപോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയിൽ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്യുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നതിനായി കേരള മുൻസിപ്പാലിറ്റി (അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കൽ) ചട്ടവും, കേരള പഞ്ചായത്തീരാജ് (അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കൽ) ചട്ടവും പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.

ചട്ടം നിലവിൽ വരുന്നതോടെ 2019 നവംബർ 7ന് മുൻപ് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ പിഴ ഒടുക്കി ക്രമവത്കരിക്കാൻ സാധിക്കും. പല കാരണങ്ങളാൽ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധിയായ കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ സാധിക്കാതെയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കാനും നടപടി സഹായിക്കും. അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, വിജ്ഞാപിത റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാത്തത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ-തണ്ണീർത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് ക്രമവത്കരണം സാധ്യമാകുമെന്ന് മന്ത്രി അറിയിച്ചു.