ശബരിമല തീർത്ഥാടനം; കോട്ടയം ജില്ലയിലെ റോഡുകൾ മികച്ചതെന്ന് പൊതുമരാമത്ത് മന്ത്രി

post

16 റോഡുകൾ മികവുറ്റ നിലയിലാക്കി

മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകൾ ഉപയോഗിക്കുന്ന 16 റോഡുകൾ അറ്റകുറ്റപ്പണിയടക്കം നടത്തി മികവുറ്റ നിലയിലാക്കിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി റോഡുകളുടെ നിലവാരം പരിശോധിക്കുന്നതിനായി മുണ്ടക്കയം-ഏരുമേലി, പൊൻകുന്നം മേഖലയിലെ റോഡുകളും പാലങ്ങളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്നു റോഡുകളുടെ കൂടി അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടകൾ ഉപയോഗിക്കുന്ന കോട്ടയം ജില്ലയിലെ റോഡുകൾ മികവാർന്ന നിലയിലാണ്. പ്ലാപ്പള്ളി റോഡിന്റെ നിർമാണം ആരംഭിച്ചു. നവംബർ 10നകം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

എം.എൽ.എ.മാരും ജില്ലാ കളക്ടറും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ടീമായി രണ്ടുദിവസമായി നടത്തുന്ന റോഡ് പരിശോധന ഫലപ്രദമായിരുന്നു. ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സെപ്റ്റംബർ 23ന് പ്രധാനപ്പെട്ട 19 റോഡുകൾ തെരഞ്ഞെടുത്ത് സ്ഥിതിഗതികൾ പരിശോധിച്ചിരുന്നതായും റോഡുകൾ മികവുറ്റതാക്കാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നതായും ഇതനുസരിച്ചുള്ള നടപടികൾ നടപ്പായതായും മന്ത്രി പറഞ്ഞു.

കണമല പാലം, കണമല - മൂക്കൻപെട്ടി - കോരുത്തോട് - കോസ് വേ പാലം- മുണ്ടക്കയം റോഡ്, പൊൻകുന്നം-പുനലൂർ റോഡ്, പൊൻകുന്നം-എരുമേലി റോഡ് എന്നിവിടങ്ങൾ മന്ത്രിയും സംഘവും സന്ദർശിച്ചു.