ശബരിമല തീര്‍ത്ഥാടനം; വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ കെഎസ്ആര്‍ടിസി

post

നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ്

മകരവിളക്ക് സര്‍വീസിന് ആയിരം ബസുകള്‍

കൂട്ടമായി എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ഗ്രൂപ്പ് ബുക്കിംഗ് സംവിധാനമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ പമ്പാ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥനത്തു നിന്നോ കേരളത്തിനുള്ളില്‍ നിന്നോ കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുമിച്ചു പോകുന്നതിനാണ് ഈ സംവിധാനം ഒരുക്കുക. വാഹനം ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ് നടത്താം. ബുക്ക് ചെയ്യുന്നവര്‍ക്കായി കെഎസ്ആര്‍ ടിസി ബസ് ക്രമീകരിച്ചു നല്‍കും. നാല്‍പ്പതു പേരെങ്കിലും സംഘത്തില്‍ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക് ഗ്രൂപ്പ് ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സര്‍വീസ് നടത്തും.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ് എന്ന നിലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. നിലയ്ക്കല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തില്‍ കയറുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഉള്‍പ്പടെയുള്ളവ ഒരുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കെഎസ്അര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. 200 ബസുകള്‍ നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ് നടത്തും. 300 ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തും. മകരവിളക്കിന് ആയിരം ബസുകള്‍ സര്‍വീസ് നടത്തും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് ചരക്കുവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും പമ്പയിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തും. മുന്‍വര്‍ഷത്തേക്കാള്‍ ജാഗ്രതയോടെ കൂടുതല്‍ ക്രമീകരണങ്ങളാണ് വകുപ്പുകള്‍ നടത്തേണ്ടത്. നവംബര്‍ പത്തോടുകൂടി വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. അപകടരഹിതമായ തീര്‍ഥാടന കാലമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം കണക്കാക്കി തീര്‍ഥാടന കാലത്ത് ദുരന്തനിവാരണ വകുപ്പിന്റെ പ്രവര്‍ത്തനം വിപുലമാക്കണമെന്ന്് ആന്റോ ആന്റണി എംപി പറഞ്ഞു. ഫയര്‍ഫോഴ്‌സും സജ്ജമായിരിക്കണം. ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടേയും സഹായം തേടാം. നിലയ്ക്കലില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഉറപ്പു വരുത്തണം. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള ഗതാഗത സൗകര്യം മികച്ചതായിരിക്കണം. ഇലവുങ്കലില്‍ സേഫ് സോണ്‍ പദ്ധതിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കണം. തീര്‍ത്ഥാടന കാലയളവില്‍ മോട്ടോര്‍ വാഹന വകുപ്പിനും അല്ലാത്ത സമയങ്ങളില്‍ വനംവകുപ്പിനും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുമെന്നും എംപി പറഞ്ഞു.

പ്ലാപ്പള്ളി - ആങ്ങമൂഴി റോഡ് നിര്‍മാണവുമായി ബന്ധപ്പെട് നിര്‍ത്തലാക്കിയ എരുമേലി-ആങ്ങമൂഴി ബസ് സര്‍വീസ് പുനഃരാരംഭിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളാണ്. ഇത്തവണയും പഴുതടച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഗതാഗത വകുപ്പ് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ഇലവുങ്കല്‍ സേഫ്‌സോണിന് സ്ഥിരം കെട്ടിടം വന്നാല്‍ മാസപൂജാ സമയത്തും മോട്ടോര്‍വാഹനവകുപ്പിന്റെ സേവനം ഉറപ്പാക്കാന്‍ സാധിക്കും. സുരക്ഷക്കായി റോഡുകളില്‍ ഫ്‌ളൂറസെന്റ് കളര്‍ ലൈനുകള്‍ ക്രമീകരിക്കണം. ആവശ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കണം. ആവശ്യമെങ്കില്‍ അധിക കാമറകള്‍ വയ്ക്കണം. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ അമിത ആള്‍ തിരക്ക് ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇവിടെ യാത്രക്കാര്‍ക്ക് ഇരിക്കുന്നതിന് സൗകര്യമൊരുക്കണം. മണ്ഡല മകരവിളക്ക് കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിട്ട് സഹകരിക്കുന്ന വകുപ്പാണ് കെഎസ്ആര്‍ടിസി. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയിലൂടെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. നിലയ്ക്കലില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിലയ്ക്കലില്‍ താമസം, ഭക്ഷണം എന്നിവ നല്‍കും. നിലയ്ക്കലില്‍ 205 ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.