പരപ്പനങ്ങാടി- പൊന്നാനി തീരദേശ കെഎസ്ആർടിസി സർവ്വീസ് നവം.ഒന്ന് മുതൽ

post

കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ തീരദേശ റോഡ് വഴി പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഓടി തുടങ്ങും. രാവിലെ 10ന് ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ബസിനെ താനൂർ വാഴക്കാത്തെരുവിൽ സ്വീകരിക്കും.

പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാൽ, കൂട്ടായി, ആലിങ്ങൽ, ചമ്രവട്ടം പാലം വഴിയാണ് സർവീസ്. രണ്ട് ബസുകളാണ് ഇരുഭാഗത്തേക്കുമായി സർവീസ് നടത്തുക. നിലവിൽ സകാര്യ ബസ് സർവീസുകൾ മാത്രമാണ് ഈ റൂട്ടിലുള്ളത്.

പൊന്നാനി എംഇഎസ് കോളജ്, മലയാളം സർവകലാശാല തുടങ്ങിയ കോളജുകളിലേയും സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, രോഗികൾ, ഓഫീസുകളുമായി ബന്ധപ്പെട്ടിട്ടുള്ള ആവശ്യങ്ങൾക്ക് പോകുന്നവർ തുടങ്ങി തീരദേശത്തുള്ള പരപ്പനങ്ങാടി മുതലുള്ളവർക്കും ഈ ബസ് റൂട്ട് ആശ്വാസമാകും.

ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചരിക്കും. അതിനാൽ തീരകേന്ദ്രങ്ങളിൽ എളുപ്പത്തിലും സമയലാഭത്തിലും എത്തിച്ചേരാം. മേഖലയിലെ വിനോദ സഞ്ചാരത്തിനും ഇത് ആക്കം കൂട്ടും. ഒട്ടേറെ സർവീസുകൾ നേരെത്തെ തന്നെയുള്ളതിനാൽ തിരൂർ, താനൂർ നഗരങ്ങളെയും ബസ് സ്റ്റാൻ്റുകളെയും റൂട്ടിൽ നിന്ന് ഒഴിവാക്കും.

തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ അറബിക്കടലിന് സമാന്തരമായാണ് സർവീസ്. ഒട്ടുംപുറം തൂവൽതീരം വിനോദസഞ്ചാര കേന്ദ്രവും കനോലി കനാൽ, പൂരപ്പുഴ എന്നിവ അറബിക്കടലിൽ സംഗമിക്കുന്നതും അസ്തമയവും യാത്രയിൽ കാണാം.