ശബരിമല തീര്‍ഥാടനം: പമ്പയില്‍ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗം

post

ശബരിമല തീര്‍ഥാടനം ഏറ്റവും മികച്ച രീതിയില്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഈ മാസം പത്തിന് മുന്‍പ് ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടന പാതയിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ണമായും വിലയിരുത്തി. ആശുപത്രികളിലെയും, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലെയും (ഇഎംസി) അറ്റകുറ്റപണികള്‍ ഈ മാസം 10 ന് മുന്‍പ് പൂര്‍ത്തിയാക്കും.

പമ്പ മുതല്‍ സന്നിധാനം വരെ 18 ഇഎംസികള്‍ ഉണ്ടാകും. അവിടേക്ക് ഉള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയായി. അവര്‍ക്കുള്ള പരിശീലനം കൂടി പൂര്‍ത്തിയായ ശേഷം ഈ മാസം 14 ന് അവരെ വിന്യസിക്കും. കോവിഡ് അനന്തര രോഗങ്ങള്‍ക്ക് പ്രത്യേകിച്ച് ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെ അടിയന്തര ആശയ വിനിമയത്തിന് ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളുടെ സഹായം ഉപയോഗപ്പെടുത്തും. ആന്റി വെനം, ആന്റി റാബിസ് വാക്‌സിന്‍ പോലുള്ള മരുന്നുകളുടെ ലഭ്യത ഇഎംസികളില്‍ ഉറപ്പാക്കും. മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള തീര്‍ഥാടകര്‍ അവരുടെ ആരോഗ്യ രേഖകള്‍ കൂടി കൈയില്‍ കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഇത് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടന പാതയിലെ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും സേവനത്തിന് നിയോഗിക്കുന്നവര്‍ കൃത്യമായി എത്തുന്നുവെന്ന് പരിശോധന നടത്തണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.