മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി ആരംഭിച്ചു

post

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം കൂടുതല്‍ ഗുണമേന്മയുള്ളതും പരാതി തീര്‍പ്പാക്കല്‍ സമയബന്ധിതവുമാക്കുന്നതിന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലകളില്‍ പരിശീലനപരിപാടി ആരംഭിച്ചു. കാസര്‍കോട് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയ്ക്ക് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ സെക്ഷന്‍ ഓഫീസര്‍ ദീപേഷ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര വെബ്‌പോര്‍ട്ടല്‍ സംബന്ധിച്ചാണ് പരിശീലനം നല്‍കിയത്. പരാതി ലഭിച്ചാല്‍ സമയബന്ധിതമായി തീര്‍പ്പാക്കല്‍, കൃത്യമായ തലത്തിലുള്ള പരിശോധന, വിശദമായ വിവരങ്ങളോടെ വ്യക്തമായ മറുപടി പരാതിക്കാരന് ലഭ്യമാക്കല്‍ എന്നിവയാണ് ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുള്ള പ്രധാന നടപടികള്‍. വിവിധ വകുപ്പുകളിലെ സി.എം.ഒ വെബ് പോര്‍ട്ടല്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലനം നല്‍കിയത്. കാസര്‍കോട് എല്‍.എ ഡപ്യൂട്ടി കളക്ടര്‍ എസ്.ശശിധരന്‍പിള്ള ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ എ.പി ഉമ്മര്‍ ഫറൂഖ് എന്നിവര്‍ ഏകോപനം നടത്തി.

കോടതി വ്യവഹാരം മറ്റ് കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ എന്നിവ ഒഴികെയുള്ള പരാതികള്‍ പതിനഞ്ചു ദിവസത്തിനകം തീര്‍പ്പാക്കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും ടോള്‍ ഫ്രീ നമ്പര്‍ 1076 വഴിയും പരാതികള്‍ സ്വീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ലഭിക്കുന്ന പരാതികള്‍ക്കും പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടേയും പരാതി പരിഹാര സംവിധാനത്തില്‍ ലഭിക്കുന്നവയും പരിശോധിച്ച് ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് ഓണ്‍ലൈന്‍ വഴി കൈമാറുന്നു. ആവര്‍ത്തന സ്വഭാവമുള്ള പരാതികളെ ഗാരവമായി കാണുമെന്ന് റോബര്‍ട്ട് ഫ്രാന്‍സിസ് പറഞ്ഞു. ആകെ ലഭിച്ച 4,68,307 പരാതികളില്‍ 4,48,799 പരാതികള്‍ തീര്‍പ്പാക്കി.

2020ന് മുമ്പുള്ള 24 പരാതികള്‍ മാത്രമാണുള്ളത്. ഗുണമേന്മ ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനിലും പരിശീലനം നല്‍കി വരുന്നുണ്ട്. സേവനത്തെ കുറിച്ച് അപേക്ഷകരുടെ ഫീഡ്ബാക്ക് കൂടി ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ പൊതുജ നപരാതി പരിഹാര സംവിധാനം ശക്തമായി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നത്.