തീർഥാടകർക്ക് ഭക്ഷ്യ പദാർഥങ്ങൾ ന്യായ വിലയ്ക്ക് ഉറപ്പാക്കും: അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി

post

തീര്‍ഥാടകർക്ക് ഭക്ഷ്യ പദാർഥങ്ങൾ ന്യായവിലയ്ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഭക്ഷ്യ വകുപ്പ് നടത്തിയ ഒരുക്കങ്ങള്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു ഭാഷകളിലായി വില വിവരപ്പട്ടിക പ്രദർശിപ്പിക്കും. മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഇടപെടലുകള്‍ ആണ് വകുപ്പ് നടത്തിയിരിക്കുന്നത്. പലതവണ ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. മുന്‍ വര്‍ഷങ്ങളില്‍ വകുപ്പ് ഫലപ്രദമായ ഇടപെടലുകള്‍ ആണ് നടത്തിയത്. ഇത്തവണ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. നവംബര്‍ 16 മുതല്‍ ഹോട്ടലുകളില്‍ വില്‍ക്കുന്ന 40 ഇനങ്ങളുടെ വില നിശ്ചയിച്ചു. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വേണ്ട നടപടികള്‍ ജില്ലാ കളക്ടരുടെ നേതൃത്വത്തില്‍ നടത്തി. ജ്യൂസ് ഉള്‍പ്പെടെ ഉള്ള 28 ബേക്കറി ഉത്പന്നങ്ങളുടെ വിലയും നിശ്ചയിച്ചിട്ടുണ്ട്.

അംഗീകരിച്ച വിലവിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും അതേ വിലയ്ക്ക് തന്നെ ആണോ വില്‍പ്പന നടത്തുന്നത് എന്നും പരിശോധനകള്‍ നടത്തും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭക്ഷണത്തിന്റെ അളവ്, ഗുണ നിലവാരം എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇതുവരെ 332 പരിശോധനകള്‍ നടത്തി. വില്പനയ്ക്ക് വച്ചിരിക്കുന്ന ഉത്പന്നങ്ങളുടെ എക്‌സ്പയറി ഡേറ്റ്, ഗുണനിലവാരം എന്നിവ ഉറപ്പാക്കും. തീര്‍ഥാടകര്‍ക്ക് വിശ്വസിച്ചു ഭക്ഷണം വാങ്ങി കഴിക്കാന്‍ കഴിയണം എന്നും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി കൂടുതല്‍ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ശബരിമല തീര്‍ഥാടനത്തിനായി എല്ലാ വകുപ്പുകളെയും എകോപിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ മികച്ച തയാറെടുപ്പാണ് നടത്തിയതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. വകുപ്പ് മന്ത്രി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സൂക്ഷ്മമായ ഇടപെടലുകള്‍ നടത്തി. ഇവിടെ വരുന്ന ഓരോ ഭക്തനും ദൈവ തുല്യന്‍ ആണ്. വിലയുടെ പേരില്‍ ചൂഷണം ഇല്ലാതെ നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടത്തി.

തീര്‍ഥാടകര്‍ ഭക്ഷണം കഴിക്കുന്ന ഭക്ഷണ ശാലകളിലെ തൊഴിലാളികളുടെ ശുചിത്വം ഉറപ്പാക്കും. ജ്യൂസ് ഉത്പന്നങ്ങളുടെ അവശിഷ്ടം കൃത്യ സമയങ്ങളില്‍ നീക്കണം. വഴിയോരങ്ങളില്‍ വില്പനക്കായി മുറിച്ചു വയ്ക്കുന്ന ഫലങ്ങള്‍ പൊതിഞ്ഞാണോ വച്ചി രിക്കുന്നത് എന്നുള്ള പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. തീര്‍ഥാടകര്‍ക്കായി എത്തിക്കുന്ന സോഡ, പാല്‍ എന്നീ ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കുമെന്നും എം എല്‍എ പറഞ്ഞു.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തീര്‍ഥാടനം ആയതു കൊണ്ട് ഏറെ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ യാതൊരു വിട്ടു വീഴ്ചയും ഇല്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഭക്ഷണ ഉത്പന്നങ്ങളുടെ അളവും വിലയും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും എംഎല്‍എ പറഞ്ഞു.