ഭൂമി ഏറ്റെടുക്കല്‍ ; ആലപ്പുഴ ജില്ലയില്‍ 2,882 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി

post

ആലപ്പുഴ: ദേശീയപാത (എന്‍.എച്ച്. 66) ആറുവരിയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 31 വില്ലേജുകളിലായി 81 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയ പാത വികസനം. മൂന്ന് റീച്ചുകളായാണ് നിര്‍മാണം നടത്തുന്നത്. ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം അവസാന ഘട്ടത്തിലാണ്.

ജില്ലയില്‍ ഇതുവരെ നഷ്ടപരിഹാരമായി 2882.15 കോടി രൂപയാണ് വിതരണം ചെയ്തത്. ആകെ 3,180.53 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി നല്‍കാന്‍ അനുവദിച്ചത്. 90.62 ശതമാനം പണവും ഇതിനോടകം വിതരണം ചെയ്തു. ചേര്‍ത്തലയില്‍ സെന്റിന് 4,48,451 രൂപയും ആലപ്പുഴയില്‍ 4,94,172 രൂപയും ഹരിപ്പാട് 5,40,539 രൂപയുമാണ് നഷ്ടപരിഹാര തുകയായി നല്‍കിയത്. സ്ഥലത്തിന് മാത്രമുള്ള വിലയാണിത്.

ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്തവര്‍ക്കും രേഖകള്‍ ഹാജരാക്കാത്തവര്‍ക്കുമായി പ്രത്യേക അദാലത്തുകള്‍ നടത്തി. സ്ഥലം ഏറ്റെടുക്കലിന് ശേഷം വിവിധ പ്രദേശങ്ങളില്‍ ഭൂമി നിരപ്പാക്കല്‍, സ്ലാബ് നിര്‍മാണം, സര്‍വീസ് റോഡ് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.


ഏറ്റെടുത്തത് 102.09 ഹെക്ടര്‍ ഭൂമി

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് 102.09 ഹെക്ടര്‍ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തത്.

ജില്ലയില്‍ ആകെ 106.14 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 93.55 ഹെക്ടര്‍ സ്വകാര്യ ഭൂമിയും 12.59 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയുമാണ്. ഇതിനോടകം 97 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.


പൊളിച്ചത് 4505 കെട്ടിടങ്ങള്‍

തുറവൂര്‍ മുതല്‍ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ഭാഗങ്ങളിലായി ആകെ 4,807 കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. ഇതില്‍ 4,505 കെട്ടിടങ്ങള്‍ ഇതിനോടകം പൊളിച്ചു. തുറവൂര്‍ മുതല്‍ പറവൂര്‍ വരെയുള്ള റീച്ചില്‍ 1,444 കെട്ടിടങ്ങളുണ്ട്. ഇതില്‍ 1,341 കെട്ടിടങ്ങള്‍ പൊളിച്ചു. പറവൂര്‍ മുതല്‍ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള 2,917 കെട്ടിടങ്ങളില്‍ 2,731 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി. കൊറ്റുകുളങ്ങര മുതല്‍ ഓച്ചിറ വരെയുള്ള 4,46 കെട്ടിടങ്ങളില്‍ 4,33 എണ്ണവും പൊളിച്ചു നീക്കിയിട്ടുണ്ട്.


നഷ്ടപരിഹാര നിര്‍ണയം

2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിയിലും കെട്ടിടങ്ങളിലും ഉള്‍പ്പടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും മരങ്ങള്‍ക്കും പ്രത്യേകമായി വില നിര്‍ണയം നടത്തി സമാശ്വാസ പ്രതിഫലവും ചേര്‍ത്ത് ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.


ഇങ്ങനെ ഭൂമിക്ക് നിശ്ചയിച്ച വിലയ്ക്ക്, 3എ വിജ്ഞാപന തീയതി മുതല്‍ 3 ജി (1) പ്രകാരം അവാര്‍ഡ് നിശ്ചയിക്കുന്ന തീയതി വരെയുള്ള ദിവസങ്ങള്‍ക്ക് 12 ശതമാനം അധിക ഭൂമി വിലയും നല്‍കും. കൂടാതെ മുനിസിപ്പല്‍ പരിധിയില്‍ നിന്ന് 10 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 1.2 ഗുണനഘടകവും 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 1.4 ഗുണനഘടകവും ലഭിക്കും. ഭൂമിയുടെ അടിസ്ഥാന വിലയും ഗുണനഘടകവും ഉള്‍പ്പെടുന്ന തുകയ്ക്ക് 100 ശതമാനം സമാശ്വാസ പ്രതിഫലവും ലഭിക്കും. അധിക ഭൂമി വില നല്‍കിയവയ്ക്ക് സമാശ്വാസ പ്രതിഫലമില്ല. ഭൂമിയിലെ കെട്ടിടങ്ങള്‍ക്കും മറ്റു നിര്‍മിതികള്‍ക്കും വില നിശ്ചയിക്കുന്നത് ദേശീയപാത അതോറിറ്റി നിയോഗിച്ചിട്ടുള്ള സ്ട്രക്ചര്‍ വാല്യൂ ഏജന്‍സിയാണ്. ഇവര്‍ നിര്‍ണയിച്ച വില സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് അംഗീകാരം നല്‍കി സമര്‍പ്പിക്കുന്ന വിലയാണ് നല്‍കുന്നത്.

pwd