കോവിഡ് 19: ഇറ്റലിയില്‍ നിന്ന് എത്തിയവര്‍ ബന്ധപ്പെട്ട മുഴുവന്‍ പേരെയും ഇന്ന് വൈകുന്നേരത്തോടെ കണ്ടെത്താന്‍ കഴിയും

post

പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തി കോവിഡ് 19 രോഗം സ്ഥിരീകരിച്ച മൂന്നുപേരുമായും ബന്ധപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ പേരെയും ഇന്ന് (മാര്‍ച്ച് 9) വൈകുന്നേരത്തോടെ തിരിച്ചറിയാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. നേരിട്ട് ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണു തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 

രോഗം സ്ഥിരീകരിച്ച മൂന്നുപേരും സഞ്ചരിച്ചിട്ടുള്ള മുഴുവന്‍ സ്ഥലങ്ങളിലേയും ആളുകളെ കണ്ടെത്തുന്നതിനായി ആറു സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി 29 മുതല്‍ ഇവര്‍ ജില്ലയില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നത്.

 ആദ്യത്തെ വിഭാഗത്തില്‍പ്പെട്ട 150 പേരില്‍ 58 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ മെഡിക്കല്‍ വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് നിലവില്‍ സംശയിക്കത്ത ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. എല്ലാവരും വീടുകളില്‍ തന്നെയാണു കഴിയുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച 5 പേര്‍ ഉള്‍പ്പെടെ 10 പേരാണ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 9 പേരില്‍ രണ്ടുപേരെ പ്രായക്കൂടുതല്‍ ആയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ ജനറല്‍ ആശുപത്രിയില്‍ ഐസോലേഷനായി 15 റൂമുകള്‍ കൂടി സജ്ജമാക്കും. 

ആരോഗ്യം വിഭാഗം നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം. ആഘോഷപരിപാടികള്‍ കഴിവതും മാറ്റിവയ്ക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും യാത്രകള്‍ പരാമാധി ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണമെന്നും കൈകള്‍ ഇടവേളകളില്‍ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും കളക്ടര്‍ അറിയിച്ചു.

കളക്ടറേറ്റില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘവുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.