ശുചിത്വത്തിനായി പോരാടുന്ന സൈന്യമാണ് ഹരിത കര്‍മ സേന: മന്ത്രി എം.ബി രാജേഷ്

post

ജില്ലാതല ഹരിത കര്‍മ്മസേനാ സംഗമം ഉദ്ഘാടനം ചെയ്തു


ശുചിത്വത്തിനായി പോരാടുന്ന കേരളത്തിന്റെ സൈന്യമാണ് ഹരിത കര്‍മ്മസേനയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഏലൂര്‍ പാതാളം നഗരസഭാ ടൗണ്‍ ഹാളില്‍ ജില്ലാതല ഹരിത കര്‍മ്മസേനാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


മാലിന്യ നിര്‍മാര്‍ജനത്തില്‍ ഏലൂര്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്. ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് പതിനായിരത്തിന് മുകളില്‍ വരുമാനം ഏലൂരില്‍ ലഭിക്കുന്നുണ്ട്. അധിക വരുമാനം ലഭിക്കുന്നതിനുള്ള ഭാവനാപൂര്‍ണ്ണമായ പദ്ധതികളും നടപ്പിലാക്കുന്നതോടൊപ്പം യൂസര്‍ ഫീ 75 മുതല്‍ 85 ശതമാനവും ഹരിത മിത്രം ഗാര്‍ബേജ് ആപ്പ് 100 ശതമാനം കവറേജും ഏലൂര്‍ നഗരസഭ കൈവരിച്ചു.


നാലുവര്‍ഷത്തിനകം പൂര്‍ണ്ണമാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഹരിത കര്‍മസേന വലിയ മാറ്റം കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. സേനയ്ക്ക് പൂര്‍ണ്ണമായ പിന്തുണ എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കണം. സേനയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യം ശേഖരിക്കുന്നതിനു സേന സമീപിക്കുമ്പോള്‍ ഫീസ് കൊടുക്കാന്‍ വിമുഖത, മോശമായി പെരുമാറുന്ന സ്ഥിതി എന്നിവ ശ്രദ്ധയില്‍പ്പട്ടിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ നിയോഗിച്ചതനുസരിച്ചാണ് സേനാംഗങ്ങള്‍ എത്തുന്നത്. അവരുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ജലസ്രോതസുകളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. മാലിന്യ പ്ലാന്റുകളെ എതിര്‍ക്കുന്ന പ്രവണതയില്‍ മാറ്റം വരുത്തണമെന്നും മറ്റു സ്ഥലങ്ങളിലെ ഉദാഹരണങ്ങളെ മുന്‍ നിര്‍ത്തി മന്ത്രി പറഞ്ഞു. മയക്കുമരുന്നിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതു പോലെ മാലിന്യനിര്‍മ്മാര്‍ജനത്തിനായി കൂട്ടായി പ്രവര്‍ത്തിക്കണമെന്നും മാലിന്യം കുമിഞ്ഞു കൂടുന്ന തെരുവുകളില്ലാത്ത നാളേയ്ക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌ക്കരണത്തില്‍ ഹരിത കര്‍മ സേന അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.


ഹരിത കര്‍മ്മസേന മാതൃകാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവതരണങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പൊതുചര്‍ച്ച തുടങ്ങിയവും സംഗമത്തോടനുബന്ധിച്ച് നടന്നു.


ഏലൂര്‍ നഗരസഭയുടെയും അപ് സൈക്കിള്‍ അണ്‍ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെയും നേതൃത്വത്തില്‍ പ്ലാസ്റ്റിക്, പേപ്പര്‍ മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ബാഗുകള്‍, ഫയലുകള്‍ തുടങ്ങിയവയുടേയും പ്രദര്‍ശനം ഒരുക്കിയിരുന്നു. നഗരസഭയിലെ ഹരിത കര്‍മ്മ സേനയുടെ സംരംഭത്തിന്റെ ഭാഗമായി ശുചീകരണ ലോഷനുകളുടെയും വിപണനവും പ്രദര്‍ശനവും സംഘടിപ്പിച്ചു. ബയോ കംപോസ്റ്റ്, തരം തിരിച്ചുളള മാലിന്യ നിക്ഷേപ മാതൃകകളും മാലിന്യ സംസ്‌കരണ മാതൃകകളും പ്രദര്‍ശിപ്പിച്ചു.


വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്‍, ഹരിതകേരളം, കുടുംബശ്രീ എന്നീ മിഷനുകളുടെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നു. ഹരിതകര്‍മ്മസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സംസ്ഥാനത്തെ മിക്ക തദ്ദേശ സ്ഥാപനങ്ങളുടെയും മാലിന്യ സംസ്‌ക്കരണം കൃത്യതയാര്‍ന്നതും ചിട്ടയുള്ളതുമാക്കിയിട്ടുണ്ട്. ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാ സംരംഭങ്ങളുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് ഹരിത കര്‍മ്മസേനാ സംഗമം ജില്ലാതലത്തില്‍ സംഘടിപ്പിച്ചത്.