പുതിയ സംരംഭകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കും

post

പുതിയ സംരംഭകരെ സബ്സിഡികള്‍ ഉള്‍പ്പടെ നല്‍കി ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ ഞണ്ടാടിയില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമവും ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്ററും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്രീയമായി കൃഷി ചെയ്താല്‍ വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്നുള്ള കാര്യം സംരംഭകരെ ബോധ്യപ്പെടുത്തും. ഇത്തരത്തില്‍ ക്ഷീരമേഖലയെ നിലനിര്‍ത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനവും സര്‍ക്കാര്‍ നടത്തും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറണം. അതിനായി പശുക്കളുടെ എണ്ണം കൂട്ടണം. പശുക്കളുടെ പ്രത്യുത്പാദനത്തിനുള്ള ബീജം കെ.എല്‍.ഡി ബോര്‍ഡ് വഴി സൗജന്യമായാണ് നല്‍കുന്നത്. പശുക്കളെ കൃത്യസമയത്ത് സമയബന്ധിതമായി കുത്തിവയ്ക്കാനുള്ള ശ്രമങ്ങള്‍ കര്‍ഷകര്‍ നടത്തണം. പശുക്കള്‍ക്ക് പോഷക സമൃദ്ധമായ തീറ്റ കൊടുക്കണം.

പച്ചപ്പുല്ല്, ചോളം എന്നിവ ഉത്പാദന ക്ഷമത കൂട്ടും. അവ പശുക്കള്‍ക്ക് നല്‍കണം. ചോളം ഉപയോഗിച്ചുള്ള സൈലേജ് പോലുള്ള കാലിത്തീറ്റ കൂടുതല്‍ കര്‍ഷകരിലേക്കെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തും. കാലിത്തീറ്റയുണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്നത് കാലിത്തീറ്റയുടെ വിലവര്‍ധിക്കാന്‍ കാരണമാകുന്നു. പച്ചപ്പുല്ല്, ചോളം എന്നിവയുടെ കൃഷി വ്യാപിപ്പിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

രാത്രി കാലങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പശുക്കള്‍ക്ക് വൈദ്യസഹായം നല്കുന്നതിന് ഒരു ഡോക്ടറുടെ സേവനം ബ്ലോക്കടിസ്ഥാനത്തില്‍ നടപ്പാക്കി. ഈ സേവനത്തിനായി ഒരു കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനം ഒരുക്കും. കേരളത്തില്‍ എവിടെ നിന്നും ഈ നമ്പറില്‍ വിളിച്ച് വൈദ്യസഹായം തേടാം. എല്ലാ ജില്ലകളിലും ഒരു ടെലി വെറ്റിനറി യൂണിറ്റ് സ്ഥാപിക്കും. കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ ആരംഭിച്ചു കഴിഞ്ഞ സംവിധാനത്തിന് ഒരു കോടി രൂപയാണ് ചിലവ് വരുന്നത്.

വീണു കിടക്കുന്ന പശുക്കളെ എഴുന്നേല്‍പ്പിക്കുന്നതിനുള്ള സംവിധാനം, എക്സറേ, ഇസിജി, സ്‌കാനിംഗ് സൗകര്യം, അത്യാവശ്യം ഓപ്പറേഷന്‍ തീയറ്റര്‍ സൗകര്യം ഉള്‍പ്പടെ ഈ സഞ്ചരിക്കുന്ന ടെലി വെറ്റിറനറി യൂണിറ്റില്‍ ഉണ്ട്. ടെലി വെറ്റിറനറി യൂണിറ്റ് എല്ലാ ജില്ലകളിലും വരുന്നതോടെ ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ച കന്നുകാലികളെ വീടുകളില്‍ എത്തി ചികിത്സിക്കാന്‍ സാധിക്കും. മായം കലര്‍ന്ന കാലിത്തീറ്റകള്‍ കേരളത്തിലേക്ക് എത്തുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കും. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 എം.എല്‍.എമാര്‍ അടങ്ങിയ സെലക്ട് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.