കള്ളിച്ചിത്ര കോളനിയിലെ കാട്ടാനശല്യം: സോളാർ ഫെൻസിങ് അനുമതി ഉടൻ

post

കാട്ടാനശല്യം രൂക്ഷമായ വരന്തരപ്പിള്ളി നടാമ്പാടം കള്ളിച്ചിത്ര ആദിവാസി കോളനിയിൽ സോളാർ ഫെൻസിങ്ങിന് ഉടൻ അനുമതി നൽകുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസർ കെ പി പ്രേംഷമീർ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനകൾ പകൽ സമയങ്ങളിൽ കോളനിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിൽക്കുകയും രാത്രിയാകുമ്പോൾ കോളനിയുടെ തെക്ക് ഭാഗത്തുള്ള തോട്ടിലൂടെ ചെക്ക് ഡാം വഴി പ്രദേശത്ത് സ്ഥാപിച്ച വൈദ്യുതവേലി തകർത്ത് കോളനിയിലേക്ക് എത്തുകയുമാണ്.

ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് ജീവനക്കാർ കയറ്റിവിടുന്നുണ്ട്. എന്നാൽ കോളനിയോട് ചേർന്ന കൊച്ചിൻ മലബാർ എസ്റ്റേറ്റിലെ മരംമുറി നടക്കാത്തതിനാൽ വൻതോതിൽ അടിക്കാടുകൾ വളർന്ന് നിൽക്കുന്നതും, തോട്ടങ്ങളിൽ നിന്ന് ഭക്ഷണവും വെള്ളവും ലഭിക്കുന്നതും കാരണം ആനകൾ കാട്ടിലേക്ക് തിരികെ പോകാതെ നിൽക്കുകയാണ്.

പ്രശ്നപരിഹാരത്തിനായി തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റുകയും കോളനി നിവാസികളുടെ സംരക്ഷണത്തിനായി കോളനിക്കുചുറ്റും വൈദ്യുതി വേലി അടിയന്തരമായി സ്ഥാപിക്കുകയും ചെയ്യുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. കോളനിക്ക് ചുറ്റം പരിശോധന നടത്തി 1.1 കി.മി ദൂരം സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി. ഇത് ഡിവിഷണൽ ഓഫീസിലേക്ക് അയയ്ക്കുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസർ അറിയിച്ചു.