ചേന്ദമംഗലം ഗ്രാമവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു

post

ഗ്രാമപഞ്ചായത്തുകൾ ആവശ്യപ്പെട്ടാൽ ഗ്രാമവണ്ടി പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സി ബസ് ഒരു മാസത്തിനകം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും(കെ എസ് ആർ ടി സി ) ചേന്ദമംഗലം ഗ്രാമപഞ്ചായത്തും ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. പൊതു ഗതാഗത സൗകര്യങ്ങൾ ജനങ്ങളുടെ അവകാശമാണ്. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് സർവ്വീസുകൾ തുടങ്ങാൻ പല പരിമിതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഗ്രാമവണ്ടി പദ്ധതി ആവിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


ഡ്രൈവർ, കണ്ടക്ടർ, മെയിൻ്റനൻസ് ചെലവുകൾ തുടങ്ങിയവയുടെ ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സി വഹിക്കുമ്പോൾ ഡീസൽ അടിക്കേണ്ട ചുമതല മാത്രമാണ് പഞ്ചായത്തുകൾ ഏറ്റെടുക്കുന്നത്. ബസ് ഓടേണ്ട റൂട്ടുകളും സമയക്രമവും പഞ്ചായത്തുകൾ തീരുമാനിക്കും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും പഞ്ചായത്തുകൾക്ക് എടുക്കാം. കെ.എസ്.ആർ.ടി.സി ഏറ്റവും പ്രാധാന്യം നൽകുന്ന ഈ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ അവാർഡും കരസ്ഥമാക്കിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എട്ടാമത്തെ ഗ്രാമവണ്ടിയാണ് ചേന്ദമംഗലത്തേത്.