സംസ്ഥാനത്തെ സമ്പൂര്‍ണ്ണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനൊരുങ്ങി സര്‍ക്കാര്‍

post

സംസ്ഥാന സർക്കാരിന്റെ കൃഷി ഫാമുകൾ കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു


വരും വർഷങ്ങളിൽ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്റർ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കാർഷിക മേഖലയെ കാർബൺ ഡൈ ഓക്‌സൈഡ് വിമുക്തമാക്കിയും പരിസ്ഥിതി സൗഹൃദ ഊർജ ഉപഭോഗത്തിലൂടെയും ഈ നേട്ടത്തിലേക്ക് കേരളമെത്തും. ഇതിന്റെ ആദ്യ ഘട്ടമായി സംസ്ഥാന സർക്കാരിന്റെ കൃഷി ഫാമുകൾ കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക പ്രതിഭാസങ്ങളും മിത്തുകളാണെന്ന ധാരണ നമുക്കുണ്ടായിരുന്നു. എന്നാൽ പ്രളയവും ഓഖിയും നമുക്ക് പാഠമായി. സമയ പരിധി നിശ്ചയിച്ച് കാർബൺ ബഹിർഗമനവും മലിനീകരണവും ഇല്ലാതാക്കാൻ അന്താരാഷ്ട്ര ഉച്ചകോടികളിൽ രാഷ്ട്രങ്ങൾ തമ്മിൽ ധാരണയാകുന്നു. പുനരുപയോഗിക്കാവുന്ന സൗരോർജമടക്കമുള്ള ഊർജ സ്രോതസ്സുകളെ കാർഷിക മേഖലയിലടക്കം ഉപയോഗിക്കാൻ സാധിക്കണം. കാർഷികാവശ്യത്തിനുള്ള പമ്പുകളടക്കമുള്ള ഉപകരണങ്ങൾ ഊർജ ക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമാകണം. കുട്ടനാടടക്കമുള്ള കാർഷിക മേഖലകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾക്ക് പകരം മെച്ചപ്പെട്ടത് നൽകുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കർഷകർക്കും കാലാനുസൃതമായ പരിശീലനം നൽകണമെന്നാണ് കൃഷി വകുപ്പ് ആഗ്രഹിക്കുന്നത്.

പരിശീലന പരിപാടികൾക്ക് വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കും. ഇതിനായി എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഉചിതമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകാര്യത്ത് എനർജി മാനേജ്‌മെന്റ് കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു