പുതുവത്സരാഘോഷം നിയന്ത്രണം വിട്ടാൽ പണികിട്ടും; വാഹനവുമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കണം

post

ആഘോഷത്തിമർപ്പിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ജില്ല ആർടിഒ സി വി എം ഷരീഫിന്റെ നിർദേശപ്രകാരമാണ് പുതുവത്സര ദിനത്തിൽ കർശന പരിശോധന. പുതുവത്സരാഘോഷത്തിന്റ ഭാഗമായി അമിതാവേശക്കാർ ചീറിപ്പായാനുള്ള സാധ്യത മുന്നിൽ കണ്ട് ഡിസംബർ 30, 31 തീയതികളിൽ ജില്ലയിലെ ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും, മലപ്പുറം ആർടിഒ ഓഫീസ് തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാത്രികാല പരിശോധന ശക്തമാക്കും.

മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യും.

രൂപ മാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ആർ ടി ഒ സി വി എം ഷരീഫ് പറഞ്ഞു. മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയിൽ വിവിധ വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും, ശബരിമല തീർത്ഥാടന കാലം നിലനിൽക്കുന്നതിനാൽ പുതുവത്സരദിനത്തിൽ ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും, കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'സ്വന്തം മക്കൾ അപകടത്തിൽ പെടാതിരിക്കാനും മറ്റുള്ളവർക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കാനും കുട്ടികളുടെ കൈകളിൽ വാഹനം കൊടുത്തു വിടാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ നടപടികൾ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും, ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും' ആർ ടി ഒ സി വി എം ഷരീഫ് പറഞ്ഞു.