റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന് പുതിയ കെട്ടിടം

post

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ എന്ന കമ്പനി ജനുവരിയോടെ യാഥാര്‍ഥ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകര്‍ വിളയിച്ചെടുക്കുന്ന വിളയില്‍ നിന്ന് ഉണ്ടാക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മെച്ചം കര്‍ഷകന് ലഭിക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്താനാണ് കര്‍ഷകന് കൂടി പങ്കാളിത്തമുള്ള കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വരുന്നത്. കമ്പനി യാഥാര്‍ഥ്യമാകുമ്പോള്‍ അത് മുഖേന ഓരോ മൂല്യവര്‍ധിത ഉത്പന്നം വില്‍ക്കുമ്പോഴും അതിന്റെ ലാഭം കര്‍ഷകന് കൂടി ലഭിക്കും. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നം നിര്‍മിക്കണം. എങ്കിലേ കൃഷി ഉപജീവനമാക്കിയവര്‍ക്ക് അന്തസായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ. മികച്ച കാര്‍ഷികസംസ്‌കാരത്തിന്റെ വേരുകളുള്ള റാന്നി മണ്ഡലത്തിലെ കര്‍ഷകര്‍ക്കായി ഒരു സമഗ്ര കാര്‍ഷിക പദ്ധതി പ്രത്യേകമായി ഉണ്ടാക്കുമെന്നും മണ്ഡലത്തിലെ ഓരോരുത്തര്‍ക്കും അതില്‍ പങ്കാളിത്തമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മേഖലയാണ് കാര്‍ഷികമേഖല. അതിന്റെ പ്രാധാന്യത്തെ മനസിലാക്കിയുള്ള പരിഗണനയാണ് കര്‍ഷകന് വേണ്ടത്. കൃഷിക്കാരന്‍ കൃഷിയിടത്തില്‍ നിന്നില്ലയെങ്കില്‍ ജീവിതത്തിന്റെ താളം തെറ്റും. ഇനി മുതല്‍ കൃഷി ചെയ്യില്ലാന്ന് ഓരോ കര്‍ഷകനും തീരുമാനിച്ചാല്‍ അത് ദോഷകരമായി നമ്മളെ ബാധിക്കും. അതുകൊണ്ട് തന്നെ കര്‍ഷകന് കൃഷി ചെയ്യാനും കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് അനുസരിച്ച് ആപ്പിളിനേക്കാള്‍ കൂടുതല്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ചക്കപ്പഴം. എന്നാല്‍, ആപ്പിള്‍ വില കൊടുത്ത് വാങ്ങിക്കഴിക്കുകയെന്നത് നമ്മുടെ അന്തസിന്റെ ഭാഗമായി മാറി. വാങ്ങി കഴിച്ചാല്‍ മതിയെന്ന ചിന്തയാണ് കുഴപ്പം. വാങ്ങിക്കഴിക്കണോ ഉത്പാദിപ്പിച്ച് കഴിക്കണോയെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്നും വിള അടിസ്ഥാനമാക്കിയുള്ള കൃഷി രീതിയില്‍ നിന്ന് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക വൃത്തിയിലേക്ക് സംസ്ഥാനം മാറുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളം ഒരു പുതിയ കാര്‍ഷികമുന്നേറ്റത്തിലേക്ക് ചുവടുകള്‍ വയ്ക്കുന്ന ഈ സമയത്ത് റാന്നിയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് പകരുന്ന തരത്തിലാണ് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതിമഹത്തായ കാര്‍ഷികസംസ്‌കൃതിയുള്ള സംസ്ഥാനമാണ് കേരളം. എല്ലാം ലാഭത്തിന്റെ കണ്ണിലൂടെ കാണുന്ന സമയത്ത് കൃഷി ഉപേക്ഷിക്കുകയും കേരളം രോഗാതുരമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനുള്ള പരിഹാരമെന്നോണം കേരളത്തിന്റെ കൃഷിമന്ത്രി അവതരിപ്പിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെ കേരളം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളം കേട്ടിരുന്ന വലിയ പ്രസ്താവനയായിരുന്നു അത്. വീട്ടുമുറ്റം മുതല്‍ ടെറസ് വരെ, വിദ്യാലയങ്ങള്‍ മുതല്‍ ആരാധനാലയങ്ങള്‍ വരെ എല്ലാ വിഭാഗം ജനങ്ങളും കൃഷിയിലേക്ക് ഇറങ്ങുകയെന്ന ദൗത്യം ഏറ്റെടുത്തു. ഓരോ കൃഷിയിടവും ദേവാലയം പോലെ പരിശുദ്ധമാണ്.

കൃഷിയാണ് പരിസ്ഥിതിയുടെ പാസ്വേര്‍ഡ്. റാന്നി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ചെറുതും വലുതുമായ ഗ്രാമങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുതല്‍ കൊച്ചുകുട്ടികള്‍ വരെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പങ്കാളികളായപ്പോള്‍ വലിയ സാമൂഹികമാറ്റമാണ് ഉണ്ടായത്. കേരളത്തിന്റെ കാര്‍ഷികോത്പന്നത്തില്‍ പുതിയ ചരിതമായി മാറാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു.

ഒരു ഭരണാധികാരിക്ക് അതുവരെയുണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ചലനങ്ങളില്‍, വ്യവഹാരങ്ങളില്‍, ഭാഷയില്‍, ആവിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിച്ചുവെങ്കില്‍ ആ ഭരണാധികാരിയെ വിപ്ലവകാരിയെന്ന് വിളിക്കാമെങ്കില്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന ഒറ്റ പദ്ധതികൊണ്ട് പി. പ്രസാദ് എന്ന പേര് വിപ്ലവകാരികളുടെ പേരിനൊപ്പം എഴുതിച്ചേര്‍ക്കാം. കേരളം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാണുന്ന പദ്ധതിയാണ് നമ്മുടെ നാട്ടുവിഭവങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയെന്നത്. അക്കാര്യത്തിലും ശ്രദ്ധേയമായ ചുവട് വയ്പ്പാണ് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നതെന്നും എംഎല്‍എ പറഞ്ഞു.

Pta