ഗ്രാമവണ്ടി പൊതുഗതാഗതം ജനകീയമാക്കുന്ന പദ്ധതി

post

വയനാട്: ജനങ്ങളുടെ ആവശ്യമനുസരിച്ച് ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ഗ്രാമവണ്ടിയെന്നും വരും കാലങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടി പദ്ധതി യാഥാര്‍ത്യമാക്കാന്‍ ശ്രമിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌ക്കാരം നേടിയ ''ഗ്രാമവണ്ടി'' പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ അഭിമാന പദ്ധതിയായ ജംഗിള്‍ സഫാരി ജനുവരി 25 മുതല്‍ മാനന്തവാടിയില്‍ നിന്ന് ആരംഭിക്കും. മാനന്തവാടിയില്‍ നിന്നും തലശ്ശേരി കാന്‍സര്‍ സെന്ററിലേക്കുള്ള സര്‍വീസ് പരിഗണനയിലാണ്. ജനങ്ങള്‍ ആവശ്യമറിയിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ഗ്രാമവണ്ടിയുടെ സര്‍വീസ് കെ.എസ്.ആര്‍.ടി.സി നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയായി. മാനന്തവാടി ഡിപ്പോയിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തില്‍ വിജയിയായ എം.സി സദാനന്ദനെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

ബസ്സിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. നിലവില്‍ ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്ന ഒന്‍പതാമത്തെ ജില്ലയാണ് വയനാട്. പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്താണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലാണ് ആദ്യമായി ഗ്രാമവണ്ടി പദ്ധതി യാഥാര്‍ത്യമാകുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യാത്രാക്ലേശം രൂക്ഷമായ സ്ഥലങ്ങളിലേക്കായിരിക്കും ഗ്രാമവണ്ടി ആദ്യം ഓടുക. നിലവില്‍ വാഹന സൗകര്യം കുറവുള്ള റൂട്ടുകളായ നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്റര്‍, കാരക്കുനി യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ബി.എഡ് സെന്റര്‍ എന്നിവിടങ്ങളിലേക്കാണ് ഗ്രാമവണ്ടി ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. രാവിലെ മാനന്തവാടിയില്‍ നിന്നും ആരംഭിച്ച് വൈകുന്നേരം മാനന്തവാടിയില്‍ തന്നെ എത്തുന്ന രീതിയിലാണ് ഗ്രാമവണ്ടിയുടെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന നൂറ്റമ്പതോളം കിലോമീറ്റര്‍ ഗ്രാമവണ്ടി സഞ്ചരിക്കും.