മകരവിളക്കുല്‍സവം: ഒരുക്കങ്ങള്‍ വിലയിരുത്തി

post

മകരവിളക്ക് മഹോല്‍സവത്തിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന മുന്നൊരുക്കങ്ങള്‍ പുതുതായി ചുമതലയേറ്റ സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.എസ്. ബിജുമോനും സംഘവും പരിശോധിച്ചു. തുടര്‍ന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി. മകരവിളക്ക് സമയത്ത് തീര്‍ഥാടകര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, ഉരക്കുഴി, വാട്ടര്‍ടാങ്ക് ഭാഗങ്ങള്‍, മാഗുണ്ട, ഇന്‍സിനിനേറ്റര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ചിലയിടങ്ങളില്‍ ബാരിക്കേഡുകള്‍ കൂടുതലായി ഒരുക്കേണ്ടതുണ്ടെന്നും ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.എസ്. ബിജുമോന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ള സംവിധാനം പര്യാപ്തമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതാപന്‍ നായര്‍, മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് വിജയന്‍, സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് ചന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.