ശബരിമല: വ്യാഴാഴ്ച വരെ ആകെ വരുമാനം 310.40 കോടി

post

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജനുവരി 12 വരെയുമുള്ള ആകെ വരുമാനം 310.40 കോടി രൂപ. ആകെയുള്ള 310,40,97309 രൂപയില്‍ 231,55,32006 രൂപ മണ്ഡലകാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്. അരവണ വില്‍പ്പനയില്‍ നിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയുമാണ് ദേവസ്വത്തിന് ലഭിച്ചത്.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര 14 ന് വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയില്‍ എത്തും. ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. രാത്രി 8.45നാണ് മകരസംക്രമ പൂജ. തുടര്‍ന്ന് തിരുവാഭരണം അണിയിച്ചുള്ള ദര്‍ശനം നടക്കും.

മകരവിളക്കിന് കൂടുതല്‍ ഭക്തര്‍ എത്തും എന്ന് മുന്‍കൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങള്‍ ദേവസ്വവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ അയ്യപ്പഭക്തര്‍ക്കും മൂന്നു നേരം അന്നദാനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദര്‍ശിക്കാനുള്ള ശബരിമലയിലെ വ്യൂ പോയിന്റുകളിലെല്ലാം ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വ്യൂ പോയിന്റുകളില്‍ ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കുന്നു. ആവശ്യമായ വെളിച്ചമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പോലീസും മറ്റ് സേനാവിഭാഗങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംതൃപ്തികരവും സമാധാനകരവും സുഗമവുമായ തീര്‍ഥാടനം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അരവണ നിര്‍മ്മാണം 24 മണിക്കൂറും നടത്തുന്നു

അയ്യപ്പന്റെ പ്രസാദമായ അരവണയും അപ്പവും ആവശ്യത്തിന് നല്‍കാനുള്ള നടപടി സ്വീകരിച്ചു. വിശ്രമമില്ലാതെ 24 മണിക്കൂറും അരവണ നിര്‍മ്മാണം പ്ലാന്റില്‍ പുരോഗമിക്കുന്നുണ്ട്. പ്ലാന്റില്‍ 24 മണിക്കൂറിനുള്ളില്‍ 2.40 ലക്ഷം ടിന്‍ അരവണ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു.


അന്നദാനത്തിന് കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ക്യൂ

സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനം നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ക്യൂ സംവിധാനം നടപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു.