അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയം

post

'ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയകരമായിരുന്നുവെന്ന് സ്പീക്കർ എ.എൻ ഷംസീർ. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഇത്തരമൊരു സാഹിത്യോത്സവം എല്ലാ വിഭാഗം ജനങ്ങളിൽനിന്നും ഏറെ പ്രശംസ പിടിച്ചുപറ്റി. ആകെ എൺപത്തിയെട്ട് പ്രസാധകർ പങ്കെടുത്ത പുസ്തകോത്സവ ത്തിനായി 124 സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു. പുസ്തകോത്സവത്തോടനുബന്ധമായി നടത്തിയ സാഹിത്യോത്സവത്തിൽ ദേശീയതലത്തിലും അന്തർദേശീയതലത്തിലും പ്രശസ്തരായവരുൾപ്പെടെ ഇരുനൂറോളം വ്യക്തിത്വങ്ങൾ പങ്കെടുക്കുകയുണ്ടായി. വിവിധ വിഷയങ്ങളെ അധികരിച്ച് 13 പാനൽ ഡിസ്‌കഷനും 8 വിഷൻ ടോക്കുകളും സംഘടിപ്പിച്ചു.

95 പുസ്തക പ്രകാശനങ്ങൾ, 14 പുസ്തക ചർച്ചകൾ, 12 പാനൽ ഡിസ്‌കഷൻ, 6 meet the Author സെഷനുകൾ, 5 book signing സെഷനുകൾ, 2 കവിയരങ്ങ് എന്നീ പരിപാടികൾക്ക് പുറമെ സ്മൃതിസന്ധ്യ, സെമിനാർ, കഥ പറയൽ, കവിയും കുട്ടികളും എന്ന പരിപാടികളും സംഘടിപ്പിച്ചു. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ കലാപരിപാടികൾക്കു പുറമെ 5 പ്രമുഖ മാധ്യമങ്ങളുടെ സഹകരണത്തോടെ മെഗാഷോകളും സംഘടിപ്പിക്കുകയുണ്ടായി.

അഭൂതപൂർവ്വമായ ജനപങ്കാളിത്തംകൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകോത്സവത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നുവെന്നും ഒരുലക്ഷത്തിലധികം വിദ്യാർത്ഥികൾ പുസ്തകോത്സവ വേളയിൽ നിയമസഭ സന്ദർശിച്ചതായി കണക്കാക്കുന്നുവെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി KSRTC യുടെ സഹകരണത്തോടെ ഡബിൾ ഡക്കർ ബസ്സുകളിൽ സൗജന്യമായി നഗരം ചുറ്റുന്നതിനായുള്ള അവസരവുമൊരുക്കിയിരുന്നു. നിയമസഭാ മന്ദിരം പൂർണ്ണമായും പൊതുജനങ്ങൾക്കായി തുറന്നുവച്ചിരുന്ന ഈ കാലയളവിൽ മൂന്നുലക്ഷത്തോളം പേർ നിയമസഭാ സന്ദർശിച്ചതായി അദ്ദേഹം പറഞ്ഞു.

വൻകിട പ്രസാധകരോടൊപ്പം ചെറിയ പ്രസാധകർക്കും വലിയ തോതിൽ പുസ്തക വിൽപ്പന നടന്നു. കോവിഡ് മൂലം പുസ്തക വിൽപ്പന രംഗത്തുണ്ടായിരുന്ന മാന്ദ്യം ഒരു പരിധിവരെ പരിഹരിക്കുന്നതിനുള്ള ഇതുമൂലം അവസരം ലഭിച്ചതായി പ്രസാധകർ അറിയിച്ചു. ഏകദേശം ഏഴ് കോടിയിലധികം വിലയ്ക്കുള്ള പുസ്തകങ്ങൾ വിറ്റുപോയതായി കണക്കാക്കുന്നു. MLA മാരുടെ സ്‌പെഷ്യൽ ഡവലപ്‌മെന്റ് ഫണ്ട് വഴി മൂന്നുലക്ഷം രൂപ വീതം പുസ്തകം വാങ്ങുന്നതിനായി അനുവദിച്ചിരുന്നു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ CSR ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ പുസ്തക കൂപ്പണുകൾ വാങ്ങി പരിപാടിയുമായി സഹകരിച്ചതായും സ്പീക്കർ പറഞ്ഞു.

പുസ്തകോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭയും UNICEF ഉം സംയുക്തമായി സ്‌കൂൾ കുട്ടികൾക്കായി ‘കാലാവസ്ഥയും ദുരന്തനിവാരണവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുകയും അതിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംബ‍ന്ധിയായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. നിയമസഭയും UNICEF ചേർന്ന് നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്നതിനായി UNICEF മുഖേന 4.5 ലക്ഷം രൂപയുടെ പുസ്തകങ്ങൾ വാങ്ങുകയും സർവ ശിക്ഷ അഭിയാൻ-ന്റെ സ്‌കൂൾ ലൈബ്രറി ഗ്രാന്റ് മുഖേന 4.86 കോടി രൂപ വിനിയോഗിച്ച് സ്‌കൂളുകൾക്ക് പുസ്തകങ്ങൾ വാങ്ങാനും അവസരമൊരുക്കുകയുണ്ടായി.

പുസ്തകോത്സവത്തോടനുബന്ധിച്ച്, മലയാള സാഹിത്യത്തിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കുള്ള നിയമസഭാ ലൈബ്രറി അവാർഡി'ന് ടി. പത്മനാഭനെ തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പ്രസ്തുത അവാർഡ് ഉദ്ഘാടന സമ്മേളനത്തിൽ വച്ച് അദ്ദേഹത്തിന് സമ്മാനിച്ചു.

പുസ്തകോത്സവത്തെ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കുള്ള പുരസ്‌കാരത്തിനുള്ള എന്ട്രികൾ സ്വീകരിക്കുന്നതിനുള്ള തീയതി 2023 ജനുവരി 25 വരെ ദീർഘിപ്പിച്ചു. മികച്ച മെഗാ ഇവന്റുകൾ സ്‌പോൺസർ ചെയ്ത മാധ്യമത്തിനുള്ള പ്രത്യേക അവാർഡും ഉടൻ പ്രഖ്യാപിക്കുമെന്ന് സ്പീക്കർ അറിയിച്ചു.