അനധികൃത പിരിവ്; ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുക്കും

post

സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ വിനോദയാത്ര കൊണ്ടുപോവുന്ന ബസുകൾ ഫിറ്റ്നസ്സ് ഉറപ്പ് വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്കൂളുകൾ സംഘടിപ്പിക്കുന്ന പഠന വിനോദ യാത്രകൾക്കാണ് ആയിരം മുതൽ രണ്ടായിരം രൂപ വരെ അധികം ഈടാക്കി ട്രാവൽസുകാർ കുട്ടികളെ ചൂഷണം ചെയ്യുന്നത്.

ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് എടുക്കേണ്ടത് ബസുടമകളുടെ ചുമതലയായിരിക്കെ ഈ പേരിൽ സ്കൂളിൽ നിന്ന് പണം ഈടാക്കുന്നത് ചില സ്കൂളുകളിൽ രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെയാണ് സംഭവം മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ ഇത്തരം പിരിവ് അനധികൃതമാണെന്നും സ്കൂളുകൾ പ്രസ്തുത സംഖ്യ കൊടുക്കേണ്ടതില്ലെന്നും ആർടിഒ സിവിഎം ഷരീഫ് അറിയിച്ചു. സ്കൂൾ അധികൃതരോ രക്ഷിതാക്കളോ പരാതിപ്പെടുന്ന പക്ഷം ബസുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.