ബാലുശ്ശേരിയുടെ വികസനം തൊട്ടറിഞ്ഞ് മണ്ഡലം വികസന സെമിനാര്‍

post

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ - മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനം എല്ലാമേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും എത്തണം. വികസനം ലക്ഷ്യമിടുന്ന ഓരോ നിര്‍ദ്ദേശങ്ങളും സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുന്നേറ്റവും ഉള്‍ക്കൊള്ളുന്നതായിരിക്കണം. സാമൂഹിക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ വീതി, ഡ്രെയിനേജ്, വെള്ളം ഒഴിഞ്ഞു പോവുന്നതിനുള്ള സംവിധാനം, ഡിവൈഡര്‍ എന്നിവ അടങ്ങുന്ന കൃത്യമായ ഡിസൈന്‍ സംവിധാനത്തിലൂടെ മാത്രമേ കേരളത്തില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കാവൂ എന്ന തീരുമാനം സര്‍ക്കാര്‍ പരിഗണനയിലാണെന്നും ഇത് പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ, സംരംഭ, വ്യവസായ, തൊഴില്‍, ടൂറിസം തുടങ്ങിയ എല്ലാ മേഖലകളിലും വലിയ മുന്നേറ്റം തീര്‍ക്കാന്‍ സര്‍ക്കാരിനായി. ദേശീയപാതയുടെ നിര്‍മ്മാണം 2025 ഓടെ പൂര്‍ത്തിയാവും. മലയോര പാത, തീരദേശ പാത എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

9 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. മണ്ഡലത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും, വരും വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട പൊതു വികസന പദ്ധതികളെ കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു.

മണ്ഡലത്തില്‍ ഏറെ സാധ്യതയുള്ള ടൂറിസം വികസനം ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ സാധ്യമാക്കുന്നത് ചര്‍ച്ചാ വിഷയമായി. എയിംസ്, പൊതുമരാമത്ത് റോഡുകളുടെ വികസനം മുന്‍ഗണന അടിസ്ഥാനത്തില്‍ സാധ്യമാക്കുക, ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ തനത് പദ്ധതികള്‍ നടപ്പിലാക്കുക, മണ്ഡ ലത്തിലെ കാര്‍ഷിക മേഖലയില്‍ മികച്ച ഉല്പാദനം ഉറപ്പ് വരുത്തുന്നതിനായി ജലനിയന്ത്രണവും ജലസേചനവും ഉറപ്പ് വരുത്തുക തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.

പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വ്യത്യസ്തമായ സഹായങ്ങള്‍ നല്‍കല്‍, എസ്.സി-എസ്.ടി ഭിന്നശേഷി ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തല്‍ തുടങ്ങിയ മണ്ഡലത്തിലെ എല്ലാ വികസന സാധ്യതകളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച വികസന നിര്‍ദ്ദേശങ്ങളും ചര്‍ച്ചക്ക് വിധേയമായി. അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.